ന്യൂഡൽഹി* : എയർബാഗുകൾ വിന്യസിക്കാത്തത് നിർമ്മാണത്തിലെ തകരാറാണെന്ന് നിരീക്ഷിച്ച്, വാഹനത്തിന്റെ പൂർണ്ണ തുക ഉപഭോക്താവിന് തിരികെ നൽകാൻ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ(എൻസിഡിആർസി).
10.42 ലക്ഷം രൂപ വിലയുള്ള ഫോർഡ് ഇക്കോസ്പോർട്ടിനെ ചൊല്ലി ഒൻപത് വർഷമായി നടന്നുവന്ന നിയമപോരാട്ടത്തിനാണ് ഇതോടെ അന്ത്യമായത്. അമൃത്സർ ജില്ലാ ഫോറത്തിന്റെയും പഞ്ചാബ് സംസ്ഥാന കമ്മീഷന്റെയും മുൻ ഉത്തരവുകൾ ശരിവെച്ചുകൊണ്ടാണ് എൻസിഡിആർസി വിധി പുറപ്പെടുവിച്ചത്. അമൃത്സർ സ്വദേശിയായ യോഗേഷ് ജെയിനായിരുന്നു പരാതിക്കാരന്‍.
2015 ജൂലൈ 1നാണ് അമൃത്സറിലെ എബി മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഡീലർ വഴി, യോഗേഷ് ജെയിൻ 10,42,776 രൂപയ്ക്ക് ഫോർഡ് ഇക്കോസ്പോർട്ട് (ഓപ്ഷണൽ വേരിയന്റ്) വാങ്ങിയത്. എന്നാൽ, വാഹനം വാങ്ങി ഒരു വർഷം തികയുന്നതിന് മുൻപ്, ഗുരുതരമായ അപകടത്തിൽപ്പെട്ടു. വാഹനത്തിലെ ആറ് എയർബാഗുകളിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിച്ചത്. ഇത് വാഹനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മയാണെന്ന് ചൂണ്ടിക്കാട്ടി ഉടമ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
ഗുരുതരമായ അപകടമുണ്ടായിട്ടും സുരക്ഷാ സംവിധാനങ്ങൾ പരാജയപ്പെട്ടത് വ്യക്തമായ നിർമ്മാണ വൈകല്യമാണെന്ന് കമ്മീഷൻ വിലയിരുത്തി. ‘സിഗ്നിഫിക്കന്റ് ഫ്രണ്ടൽ കൊളീഷൻ’ ഉണ്ടായാൽ മാത്രമേ എയർബാഗ് പ്രവർത്തിക്കൂ എന്ന കമ്പനിയുടെ വാദം കമ്മീഷൻ തള്ളി. മാനുവലിലെ ഇത്തരം സാങ്കേതിക നിബന്ധനകൾക്ക് വ്യക്തമായ തെളിവുകളുടെ പിന്തുണയില്ലെന്ന് കോടതി നിരീക്ഷിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാത്തത് കൊണ്ടാണ് എയർബാഗ് പ്രവർത്തിക്കാതിരുന്നത് എന്ന വാദവും കമ്മീഷൻ അംഗീകരിച്ചില്ല. എയർബാഗും സീറ്റ് ബെൽറ്റും രണ്ട് വ്യത്യസ്ത സുരക്ഷാ സംവിധാനങ്ങളാണെന്നും ഒന്നിന്റെ പരാജയത്തിന് മറ്റൊന്നിനെ പഴിചാരാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഇതോടെ നിർമ്മാതാവും ഡീലറും ചേർന്ന് വാഹനത്തിന്റെ മുഴുവൻ തുകയും പരാതിക്കാരന് തിരികെ നൽകമം. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 21(ബി) പ്രകാരം തങ്ങളുടെ അധികാരപരിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കീഴ്കോടതികളുടെ വിധി കൃത്യമാണെന്നും ജസ്റ്റിസ് സുധീർ കുമാർ ജെയിൻ, ഡോ. ഇന്ദർ ജിത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.







