ന്യൂഡൽഹി∙ സ്വർണപ്പണയവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ പുതുക്കിയ ഉത്തരവ് ഏപ്രിൽ ഒന്നിന് പൂർണതോതിൽ നിലവിൽ വരും. ജൂണിലാണ് റിസർവ് ബാങ്ക് ഉത്തരവിറക്കിയത്. ചട്ടം പാലിക്കാൻ 6 മാസം സമയം നീട്ടിനൽകണമെന്ന് ഗോൾഡ് ലോൺ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആർബിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
സ്വർണപ്പണയ വായ്പ സംബന്ധിച്ച കടുത്ത വ്യവസ്ഥകളിൽ നിന്ന് 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇളവു നൽകിയിരുന്നു. പണയം വച്ച സ്വർണത്തിന്റെ മൂല്യത്തിന്റെ 75% വരെ മാത്രമേ വായ്പയായി നൽകാവൂ (എൽടിവി അനുപാതം) എന്നതായിരുന്നു കരടു മാർഗരേഖയിലെ വ്യവസ്ഥ. എന്നാൽ പ്രതിഷേധമുയർന്നതിനെത്തുടർന്ന് അന്തിമവിജ്ഞാപനത്തിൽ 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇത് 85 ശതമാനമാക്കി ഉയർത്തി. 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ 80 ശതമാനവും 5 ലക്ഷത്തിനു മുകളിലുള്ളവയ്ക്ക് 75% എന്ന പരിധിയും ബാധകമാകും. ചുരുക്കത്തിൽ, ചെറുവായ്പകളിൽ വയ്ക്കുന്ന സ്വർണത്തിന് താരതമ്യേന ഉയർന്ന തുക വായ്പയായി ലഭിക്കും.
ആഭരണത്തിലെ കല്ലുകളുടെയും മറ്റും മൂല്യം പരിഗണിക്കില്ല.
പരിശുദ്ധിയും തൂക്കവും കണക്കാക്കാൻ എല്ലാ ബ്രാഞ്ചുകളിലും ഒരേ രീതിയായിരിക്കണം. ഇതു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. പണയം വച്ച സ്വർണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാര വ്യവസ്ഥയടക്കം ഉപയോക്താവിനെ അറിയിക്കണം.
സ്വർണം സ്വീകരിക്കുമ്പോൾ തൂക്കം, പരിശുദ്ധി, ആഭരണങ്ങൾക്ക് തകരാറുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ, ചിത്രം എന്നിവ ചേർത്ത് സർട്ടിഫിക്കറ്റ് തയാറാക്കി ഉപയോക്താവിന് നൽകണം.
തിരിച്ചടവ് മുടങ്ങിയ വായ്പ ലേലത്തിലേക്കു പോകും മുൻപ് ആവശ്യത്തിന് സമയം നൽകണം. നോട്ടിസ് നൽകി ഒരു മാസം കഴിഞ്ഞു മാത്രമേ ലേലനടപടി ആരംഭിക്കാവൂ. ലേലത്തിന് വയ്ക്കുന്ന സാഹചര്യങ്ങളിൽ ഒരു പ്രാദേശിക മാധ്യമത്തിലും ഒരു ദേശീയ മാധ്യമത്തിലും പരസ്യം നൽകണം.
ലേലം ചെയ്യുമ്പോൾ റിസർവ് വില സ്വർണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനത്തിൽ കുറയരുത്. ലേലം 2 തവണ പരാജയപ്പെട്ടാൽ 85% വരെ റിസർവ് വില കുറയ്ക്കാം.
ആദ്യ ലേലം അതേ ജില്ലയിൽ നടത്തണം. അത് പരാജയപ്പെട്ടാൽ സമീപജില്ലകളിലോ ഓൺലൈൻ ആയോ ലേലം ചെയ്യണം.
ഏതെങ്കിലും വ്യക്തി ബാങ്കിന്റെ പരിധിയും കടന്ന് സ്ഥിരമായി സ്വർണപ്പണയ വായ്പ എടുക്കുന്നുണ്ടെങ്കിൽ കള്ളപ്പണ ഇടപാടുകളല്ലെന്ന് ഉറപ്പുവരുത്താനുള്ള നിരീക്ഷണം നടത്തണം.








