പത്തനംതിട്ട ∙ ഡിവൈഎഫ്ഐ മുൻ നേതാവ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ അതിജീവിതയെ ജീവനൊടുക്കാൻ പ്രതി നിർബന്ധിച്ചെന്ന് ആരോപണം. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ് തയാറായില്ലെന്നും അതിജീവിത.
സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗമായ ചേത്തയ്ക്കൽ ചേകോട്ട് അലൻ മാത്യുവിനെതിരെ (27) അതിജീവിത നൽകിയ പരാതിയിൽ മൊബൈലിലെ സന്ദേശങ്ങളോ കോൾ വിവരങ്ങളോ ഉൾപ്പെടെ പൊലീസ് പരിശോധിച്ചില്ലെന്നാണ് ആരോപണം. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതിൽ ആശങ്കയുണ്ടെന്നും ഇപ്പോഴും രാഷ്ട്രീയ സ്വാധീനമുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. വിവാഹം കഴിച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്നു പ്രതി അതിജീവിതയോട് ചോദിച്ചിരുന്നു.
ആത്മഹത്യ മാത്രമേ വഴിയുള്ളു എന്ന് അതിജീവിത അറിയിച്ചു. നിനക്ക് പേടിയാണെങ്കിൽ ഫോൺകോളിൽ കാത്തിരിക്കാമെന്നും നിന്റെ അവസാന ശ്വാസം പോകും വരെ കാത്തിരിക്കാമെന്നും അലൻ പറഞ്ഞതായി പരാതിക്കാരി ആരോപിക്കുന്നു. പിന്നീട് അതിജീവിത ഉറക്കഗുളിക കഴിച്ചു. ഇതോടെ പ്രതി ഫോൺ ഓഫാക്കി കടന്നു കളഞ്ഞെന്നുമാണ് ആരോപണം. പരാതിക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ദൃശ്യങ്ങൾ കയ്യിലുണ്ടെന്നു പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു.





