തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ലഹരിയുടെ ഉറവിടം കണ്ടെത്തി പോലീസ്. തൃശ്ശൂർ തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതി പൊലീസ് പിടിയിലായി. പെരിങ്ങോട്ടുകര സ്വദേശിനി ശ്രീലക്ഷ്മി ആണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് ഹാഷിഷ് ഓയിലും ലഹരിമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച പണവും ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയിരുന്ന ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ശ്രീലക്ഷ്മിയെന്ന് പൊലീസ് പറയുന്നു.
പോലീസ്-എക്സൈസ് പരിശോധനകൾ ഒഴിവാക്കാൻ അതീവ ജാഗ്രതയോടെയായിരുന്നു ഇവരുടെ ഇടപാടുകൾ.
ഇവരുടെ വിശ്വസ്തരായ വിദ്യാർഥികൾക്ക് മാത്രമാണ് ലഹരിമരുന്ന് കൈമാറിയിരുന്നത്. തൃപ്രയാറിലെ ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീലക്ഷ്മിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.
കൂടാതെ ലഹരിമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച പണവും ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പന നടത്താനായി ഉപയോഗിക്കുന്ന 50 പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു. കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ വെച്ചാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്.
യുവതിക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയയാളെക്കുറിച്ചുള്ള നിർണ്ണായക വിവരവും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. അബ്ദുൽ സലാം, വാടാനപ്പള്ളി എസ്.എച്ച്.ഒ. മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.







