ഇൻഡോർ ∙ ചികിത്സ വാഗ്ദാനം ചെയ്ത് 30 കാരിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഡോക്ടർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. അറസ്റ്റിനു പിന്നാലെ ഒരു സംഘം ആളുകൾ ഡോക്ടർ സഈദ് ഖാന്റെ (ഷാഹിദ്) വീട് അടിച്ചുതകർത്ത് തീയിട്ടു. സഈദ് ഖാന്റെ ക്ലിനിക്ക് പൊലീസ് അടച്ചുപൂട്ടി.
മൂന്നു മാസം മുൻപാണ് വയറുവേദനയെത്തുടർന്ന് യുവതി സഈദ് ഖാന്റെ ക്ലിനിക്കിൽ ചികിത്സ തേടി എത്തിയത്. ഇൻജക്ഷൻ നൽകിയ ഇയാൾ തുടർന്ന് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തെന്ന് യുവതി പരാതിയിൽ പറയുന്നു. നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടർ ഉപദ്രവിച്ചതായും കൂടാതെ പത്താൽപാനിയിലെ ഒരു റിസോർട്ടിലേക്ക് കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത, മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം, 2021 എന്നീ വകുപ്പുകൾ പ്രകാരമാണ് സഈദ് ഖാനെതിരെ കേസെടുത്തത്.
പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു സംഘം ആളുകൾ അയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി അടിച്ചുതകർക്കുകയും വീടിന്റെ വാതിലും ബൈക്കും കത്തിക്കുകയും ചെയ്തെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഉമാകാന്ത് ചൗധരി പറഞ്ഞു. സഈദ് ഖാന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂന്നുപേരെ അറസ്റ്റ് ചെയ്തെന്നും മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഈദ് ഖാന്റെ ക്ലിനിക്ക് നിയമവിരുദ്ധമായി നടത്തുന്നതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടിയെന്ന് അധികൃതർ അറിയിച്ചു. അംഗീകൃത ഡിഗ്രിയോ റജിസ്ട്രേഷനോ ഇല്ലാതെയാണ് ഇയാൾ ചികിത്സ നൽകിയിരുന്നതെന്നും, ക്ലിനിക്കിനോട് ചേർന്ന് ചെറിയ ആശുപത്രി പ്രവർത്തിച്ചിരുന്നതായും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് രാകേഷ് പാർമർ പറഞ്ഞു. അനുമതിയില്ലാതെ ഇയാൾ മരുന്നുകൾ ശേഖരിച്ചതായും കണ്ടെത്തി. ഗുരുതരമായ ക്രമക്കേടുകളെത്തുടർന്ന് സഈദ് ഖാന്റെ ക്ലിനിക്ക് സീൽ ചെയ്യുകയും പ്രത്യേക എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.







