കല്‍പ്പറ്റ: ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും എം.ഡി.എം.എയും കഞ്ചാവുമായി പിടിയില്‍. റിസോര്‍ട്ട് നടത്തിപ്പുകാരനായ അമ്പിലേരി, റീമാ കോട്ടേജ്, കെ. ഷൈജല്‍(43)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഇയാള്‍ 2025 ജൂണില്‍ വാണിജ്യ അളവില്‍ എം.ഡിഎംഎയുമായി പിടിയിലായിരുന്നു. വില്‍പ്പനയ്ക്കായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച 76.44 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാളും കൂട്ടാളിയും പിടിയിലായത്. ഈ കേസിൽ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇയാള്‍ ഏറ്റെടുത്തു നടത്തി വരുന്ന പുഴമുടി ഫ്രീബേഡ് റിസോർട്ടില്‍ നിന്നാണ് ഇയാള്‍ വലയിലാകുന്നത്. ഇയാളുടെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്ന് 0.62 ഗ്രാം എം.ഡി.എം.എയും, 6.63 ഗ്രാം കഞ്ചാവും അര ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. എസ്.ഐമാരായ വിമല്‍ ചന്ദ്രന്‍, സജി ഷിനോബ്, എ.എസ്.ഐ ജിജി മോള്‍, എസ്.സി.പി.ഒ അരുണ്‍ രാജ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.







