അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ട്രാഫിക് ക്യാമറകൾ സ്ഥാപിച്ചത് വലിയ പ്രതീക്ഷയോടെയായിരുന്നു. വാഹനങ്ങളുടെ യാത്രാവഴികൾ കണ്ടെത്താനും വേഗം നിരീക്ഷിക്കാനും മനുഷ്യസഹായമില്ലാതെ തന്നെ പിഴ ഈടാക്കാനും ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാണിവ. എന്നാൽ ഗുജറാത്തിലെ നഗരങ്ങളിൽ ഈ വൻകിട സാങ്കേതികവിദ്യയെ വെറും ‘ലോ-ടെക്’ തന്ത്രങ്ങൾ ഉപയോഗിച്ച് ഡ്രൈവർമാർ നിഷ്പ്രഭമാക്കുകയാണ്. നമ്പർ പ്ലേറ്റുകളിൽ മാറ്റം വരുത്തിയും പ്ലേറ്റുകൾ പൂർണ്ണമായും നീക്കം ചെയ്തുമാണ് ഇവർ ക്യാമറക്കണ്ണുകളെ വെട്ടിക്കുന്നത്.
അഹമ്മദാബാദ് പോലുള്ള നഗരങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. പരിശോധനയിൽ കണ്ടെത്തിയ കണക്കുകൾ പ്രകാരം 15 വാഹനങ്ങളിൽ ഒന്ന് വീതം നമ്പർ പ്ലേറ്റ് നിയമങ്ങൾ ലംഘിക്കുന്നവയാണ്. നഗരവീഥികളിലൂടെ പായുന്ന ജീപ്പുകളിലും എസ്‌യുവികളിലും ബൈക്കുകളിലും കൃത്യമായ റജിസ്ട്രേഷൻ നമ്പറിന് പകരം “PRINCE” എന്നും “SIX-SEVEN” എന്നുമൊക്കെയുള്ള വാക്കുകളാണ് കാണപ്പെടുന്നത്.
ലേസർ ബ്രാൻഡഡ് നമ്പറുകളും ക്രോമിയം ഹോളോഗ്രാമുമുള്ള ഹൈ-സെക്യൂരിറ്റി റജിസ്ട്രേഷൻ പ്ലേറ്റുകൾ നിർബന്ധമാണെന്നിരിക്കെ, പലരും ഇവ മാറ്റി പ്ലാസ്റ്റിക് അല്ലെങ്കിൽ മെറ്റൽ ബോർഡുകൾ സ്ഥാപിക്കുന്നു.
നമ്പർ പ്ലേറ്റ് ഇല്ലാത്തതോ അല്ലെങ്കിൽ അവ്യക്തമായതോ ആയ ഒരു വാഹനം നിയമലംഘനം നടത്തിയാൽ, AI ക്യാമറകൾക്ക് ആ വാഹനത്തെ ‘വാഹൻ’ ഡാറ്റാബേസുമായി ബന്ധിപ്പിക്കാൻ കഴിയില്ല. ഇതോടെ സാങ്കേതികവിദ്യ നിശ്ചലമാകുന്നു. മുൻവശത്ത് സാധാരണ പ്ലേറ്റും പിൻവശത്ത് ക്യാമറയ്ക്ക് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ഡിസൈൻ പ്ലേറ്റും ഘടിപ്പിക്കുന്ന പ്രവണതയും വർധിച്ചുവരികയാണ്.
ക്യാമറകൾക്ക് ഡ്രൈവറുടെ മുഖം തിരിച്ചറിയാൻ കഴിഞ്ഞാലും, നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം ഒരു സ്വകാര്യ റെസിഡൻഷ്യൽ കോംപ്ലക്സിലേക്കോ മറ്റോ പ്രവേശിച്ചാൽ പിന്നീട് അവരെ പിന്തുടരുന്നത് അസാധ്യമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇത് നിയമലംഘകർക്ക് യാതൊരു പേടിയുമില്ലാതെ നിരത്തിലിറങ്ങാൻ അവസരമൊരുക്കുന്നു.
ഷോറൂമുകളിൽ നിന്നിറങ്ങുന്ന പുതിയ വാഹനങ്ങളിൽ തന്നെ ഈ നിയമലംഘനം ആരംഭിക്കുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ നമ്പർ പ്ലേറ്റില്ലാതെ ഒരു വാഹനവും ഷോറൂമിന് പുറത്തിറങ്ങാൻ പാടില്ലെന്ന നിയമം നിലനിൽക്കെത്തന്നെ, പല ഡീലർഷിപ്പുകളും ഇത് പാലിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ ഡീലർഷിപ്പുകൾ പങ്കുവെക്കുന്ന വാഹന കൈമാറ്റ ചിത്രങ്ങളിൽ പോലും പലപ്പോഴും നമ്പർ പ്ലേറ്റുകൾ കാണാറില്ല.
സംസ്ഥാനത്തുടനീളം 5 മുതൽ 6 ലക്ഷം വരെ വാഹനങ്ങൾ ഇത്തരത്തിൽ നിയമവിരുദ്ധമായി നിരത്തിലുണ്ടെന്നാണ് കണക്ക്. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഇവരെ പിടികൂടുന്നത് മോട്ടോർ വാഹന വകുപ്പിന് പ്രായോഗികമായി വെല്ലുവിളിയാണ്. നിലവിലുള്ള കുറഞ്ഞ പിഴ ശിക്ഷയും നിയമലംഘകരെ തടയാൻ പര്യാപ്തമല്ല.






