തിരുവനന്തപുരം ∙ വാളകത്തെ തറവാട്ടിൽനിന്നും തിരുവനന്തപുരത്തേക്ക് മന്ത്രി കെ.ബി. ഗണേഷ് കുമാർ യാത്രതിരിച്ചത് പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ച ശേഷമെന്ന് സൂചന. ഇന്നലെ രാത്രി ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി. ഗണേഷിന്റെ ഭാഗത്തുനിന്നുണ്ടായ അനുനയ നീക്കം ഭാര്യ അംഗീകരിച്ചതായും പൊലീസിൽ പരാതി നൽകേണ്ട എന്നു തീരുമാനിച്ചെന്നുമാണ് ലഭിക്കുന്ന വിവരം.
അതേസമയം മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിക്കാനും ഗണേഷ് ശ്രമിച്ചേക്കും. നേരത്തെ പരാതി കിട്ടിയാൽ കേസ് എടുക്കേണ്ടി വരുമെന്ന ഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. മന്ത്രിക്കെതിരെ ഫോട്ടോയടക്കമുള്ള തെളിവുകൾ കൈവശമുണ്ടെന്ന് ഭാര്യ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ഇത്. തനിക്കു നേരെ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫുകളുടെ ഭാഗത്തുനിന്നും കൈയേറ്റമുണ്ടായതായി ബിന്ദു ആരോപിച്ചിരുന്നു.
വിവാദമുണ്ടായപ്പോൾ തന്നെ കുടുംബ പ്രശ്നമാണെന്ന നിലപാടാണ് മന്ത്രി ഗണേഷ് കുമാർ സ്വീകരിച്ചത്. തുടർന്ന് മന്ത്രി പദം നഷ്ടമാകുമെന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് ഭാര്യയെ അനുനയിപ്പിച്ച് ഗണേഷ് കുമാർ ഒപ്പം നിർത്തിയത്.






