ദുബായ് ∙ യുഎഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് തകർച്ച നേരിട്ടതോടെ പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ അനുകൂലമായ അവസരമൊരുങ്ങുന്നു. ചരിത്രത്തിലാദ്യമായി ഒരു ദിർഹത്തിന് 25 രൂപ എന്ന നിർണായക പരിധി പിന്നിട്ട രൂപയുടെ മൂല്യം ബുധനാഴ്ച രാവിലെ 25.05 വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം 24.85 രൂപയിലായിരുന്ന വിനിമയ നിരക്കാണ് ഒറ്റയടിക്ക് വർധിച്ചത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും ഡോളറിനെതിരെ രൂപ ദുർബലമാകുന്നതുമാണ് പ്രവാസികൾക്ക് നേട്ടമായ ഈ മാറ്റത്തിന് പിന്നിൽ
എണ്ണവില ബാരലിന് 82 ഡോളറിന് മുകളിലേക്ക് ഉയർന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിക്കുമെന്ന ആശങ്ക വിപണിയിലുണ്ട്. ഇതോടെ രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ. നിലവിലെ നിരക്ക് അനുസരിച്ച് 1000 ദിർഹം നാട്ടിലേക്ക് അയക്കുമ്പോൾ 25,040 രൂപയോളം ലഭിക്കും.
ഫെബ്രുവരി ആദ്യവാരത്തിൽ ഇത് 24,500 രൂപയ്ക്ക് അടുത്തായിരുന്നു. ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ അയക്കുന്ന പണത്തിന് വലിയ മൂല്യവർധനവ് ഉണ്ടായതോടെ റമസാൻ-പെരുന്നാൾ ചെലവുകൾക്കും മറ്റുമായി പണം അയക്കാൻ കാത്തിരുന്നവർക്ക് ഇത് വലിയ ആശ്വാസമാണ്.
രൂപയുടെ മൂല്യം ഇനിയും താഴാൻ സാധ്യതയുള്ളതിനാൽ കൈവശമുള്ള തുക പൂർണമായും ഇപ്പോൾ അയക്കാതെ ഒരു ഭാഗം മാത്രം അയച്ച് ബാക്കി തുക നിരക്കിലെ മാറ്റങ്ങൾക്കായി മാറ്റിവെക്കുന്ന രീതിയും പല പ്രവാസികളും സ്വീകരിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ആഗോള വിപണിയിലെ എണ്ണവിലയും രാഷ്ട്രീയ സാഹചര്യങ്ങളും രൂപയുടെ ചലനങ്ങളെ സ്വാധീനിക്കും.







