ന്യൂഡൽഹി∙ ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ മാർച്ച് നാലിന് 58 സർവീസുകൾ നടത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം അറിയിച്ചു. ഇതിൽ 30 എണ്ണം ഇൻഡിഗോയും 23 എണ്ണം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്നായിരിക്കും. മാർച്ച് മൂന്നിന് 24 സർവീസുകളാണ് ഇന്ത്യൻ കമ്പനികൾ നടത്തിയത്. ഇതിനു പുറമേ എമിറേറ്റ്സും ഇത്തിഹാദും ചേർന്ന് 9 സർവീസുകളും നടത്തി. സംഘർഷം തുടങ്ങിയ ദിവസം മുതൽ ഇതുവരെ ഇന്ത്യൻ കമ്പനികളുടെ 1,221 സർവീസുകളും വിദേശകമ്പനികളുടെ 388 സർവീസുകളുമാണ് റദ്ദാക്കേണ്ടി വന്നതെന്ന് സർക്കാർ അറിയിച്ചു. സ്പൈസ്ജെറ്റ് ഫുജൈറയില്‍ നിന്ന് 8 ഫ്ലൈറ്റുകള്‍ (കൊച്ചിയടക്കം) ഓപ്പറേറ്റ് ചെയ്യും.
കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ സർവീസുകൾ
∙ എയർ ഇന്ത്യ: ഗൾഫിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി 3 വലിയ വിമാനങ്ങൾ (വൈഡ് ബോഡി) അയച്ചു. മുംബൈയിൽ നിന്ന് ദുബായിലേക്കും ജിദ്ദയിലേക്കും ഡൽഹിയിൽ നിന്ന് ദുബായിലേക്കുമാണ് വിമാനം അയച്ചിരിക്കുന്നത്. ജിദ്ദയിലേക്ക് 350 സീറ്റുകളുള്ള ബോയിങ് 777 വിമാനവും ദുബായിലേക്ക് 250 മുതൽ 300 സീറ്റ് വരെയുള്ള ഡ്രീംലൈനർ വിമാനങ്ങളുമാണ് അയച്ചത്. ഈ വിമാനങ്ങൾ മാർച്ച് നാലിന് ഇന്ത്യയിലേക്ക് തിരിച്ച് സർവീസ് നടത്തും.
∙എയർ ഇന്ത്യ എക്സ്പ്രസ്: മസ്കത്തിൽ നിന്നുള്ള സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത് മാർച്ച് നാലിനും തുടരും. കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് അധികസർവീസ് നടത്തും.
∙ഇൻഡിഗോ: ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനായി ഇൻഡിഗോ കമ്പനി ജിദ്ദയിൽ 4 വിമാനങ്ങളും മസ്കത്തിൽ ഒരു വിമാനവും ക്രമീകരിച്ചു. മാർച്ച് 4 മുതൽ മസ്കത്ത്, ജിദ്ദ, മദീന, ഏതൻസ് (ഗ്രീസ്) എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുക്കപ്പെട്ട സർവീസുകളും പുനരാരംഭിക്കും. 26 സർവീസുകളാണ് ഇരുവശത്തേക്കുമായി നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. പ്രാദേശിക സാഹചര്യം പരിഗണിച്ച് യുഎഇ വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്തിയേക്കും.
∙ സ്പൈസ്ജെറ്റ്: ഫുജൈറയിൽ നിന്ന് മുംബൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് മാർച്ച് നാലിന് സർവീസ് നടത്തും. പുലർച്ചെയോടെ ഇന്ത്യയിൽ എത്തുന്ന തരത്തിൽ 4 സർവീസുകൾ ഇന്നലെ ഷെഡ്യൂൾ ചെയ്തിരുന്നു.








