മഥുരാപുർ ( ബംഗാൾ) ∙ നുഴഞ്ഞുകയറ്റക്കാരുടെ പേരു മാത്രമേ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) വഴി മാറ്റിയിട്ടുള്ളൂവെന്നും ബിജെപി അധികാരത്തിലെത്തിയാൽ അവരെ സംസ്ഥാനത്തു നിന്നുതന്നെ പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപിയുടെ ‘പരിവർത്തൻ യാത്ര’യുടെ ഉദ്ഘാടനം ചെയ്യുമ്പോഴാണ് അമിത്ഷാ കടുത്ത വാക്കുകൾ ഉപയോഗിച്ചത്. വർഷങ്ങളായി നടക്കുന്ന നുഴഞ്ഞുകയറ്റം മമത ബാനർജിയുടെ സർക്കാർ തടഞ്ഞില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ബിജെപി വന്നാൽ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐആർ വഴി 63.66 ലക്ഷം വോട്ടർമാരെയാണ് ബംഗാളിൽ ഒഴിവാക്കിയത്. 60.06 ലക്ഷം പേരെ സംശയപട്ടികയിലും ഉൾപ്പെടുത്തി. ബംഗാളിലുള്ള ഹിന്ദുക്കളായ അഭയാർഥികൾക്ക് പൗരത്വം നഷ്ടപ്പെടില്ലെന്ന് താൻ ഉറപ്പുനൽകുന്നതായും അമിത്ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ സ്വർഗമാണ് ബംഗാൾ. കടുത്ത അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബംഗ്ലദേശി നുഴഞ്ഞുകയറ്റക്കാരെ ‘കണ്ടെത്തി, പട്ടികയിൽ നിന്ന് ഒഴിവാക്കി, നാടുകടത്തുന്ന’ അസം മോഡൽ ബംഗാളിലും നടപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പറഞ്ഞു. മാൾഡ ജില്ലയിൽ പരിവർത്തൻ യാത്രയിൽ പ്രസംഗിക്കുകയായിരുന്നു നിതിൻ.







