കൊൽക്കത്ത∙ ഓപ്പണിങ് ബാറ്റർ സഞ്ജു സാംസണിന്റെ മാസ്മരിക ഇന്നിങ്സിന്റെ മികവിലാണ്, ട്വന്റി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസിനെ തോൽപിച്ച് ഇന്ത്യ സെമിയിൽ കടന്നത്. 50 പന്തിൽ 97 റൺസ് നേടിയ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്കു വിജയമൊരുക്കിയത്. മറ്റു ബാറ്റർമാർ തുടർച്ചയായി പുറത്തായപ്പോഴും ഒരറ്റത്ത് അചഞ്ചലനായി ബാറ്റുചെയ്ത സഞ്ജു ഇന്ത്യയെ സുരക്ഷിതമായി വിജയത്തിലെത്തിച്ചു. 196 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുൻനിരയിൽ അഭിഷേക് ശർമ (10), ഇഷാൻ കിഷൻ (10), സൂര്യകുമാർ യാദവ് (18) എന്നിവർ വേഗത്തിൽ പുറത്തായെങ്കിലും സഞ്ജുവിന്റെ അപരാജിത ഇന്നിങ്സ് വിജയത്തിലേക്കുള്ള വാതിൽ തുറന്നു.
ഇന്ത്യയെ വിജയത്തിലെത്തിച്ചശേഷം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഗ്രൗണ്ടിൽ സഞ്ജു നടത്തിയ അംഗവിക്ഷേപം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബാറ്റ് താഴെവച്ച്, ഗ്രൗണ്ടിൽ മുട്ടുകുത്തി, ആകാശത്തേക്കു കണ്ണുകളുയർത്തി, ആദ്യം രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി. പിന്നീട് കൈകൂപ്പി, കുരിശ് വരച്ച് എഴുന്നേറ്റു.
സഞ്ജുവിന്റെ മുഖത്ത് വിരിഞ്ഞ വിജയച്ചിരി ഒപ്പിയെടുക്കാൻ മത്സരിക്കുകയായിരുന്നു ക്യാമറക്കണ്ണുകൾ. ഐസിസി പങ്കുവച്ച ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ടരക്കോടിയോളം ആളുകളാണ് ഇതുവരെ കണ്ടത്. ബിസിസിഐ പങ്കുവച്ച ഇതിന്റെ ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. പലരുടെയും ഇൻസ്റ്റഗ്രാം, വാട്‌സാപ് സ്റ്റാറ്റസുകളായി ഈ ചിത്രം നിറഞ്ഞു.
ഡ്രസിങ് റൂമിലെത്തിയശേഷവും ദൈവത്തിനു നന്ദി പറഞ്ഞ്, സഞ്ജു സാംസൺ മുട്ടുകുത്തി പ്രാർഥിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തന്റെ കരിയർ ബെസ്റ്റ് ഇന്നിങ്സ് പുറത്തെടുക്കാൻ സഹായിച്ച ബാറ്റിനെ താരം ചുംബിക്കുകയും ചെയ്തു. മത്സരശേഷം ഡിജിറ്റൽ ബ്രോഡ്കാസ്റ്റർക്ക് നൽകിയ അഭിമുഖത്തിൽ ഇതിനെക്കുറിച്ച് സഞ്ജു വിശദീകരിച്ചു.
“വളരെ സവിശേഷമായ നിമിഷമായിരുന്നു അത്. ഞാൻ വലിയൊരു വിശ്വാസിയാണ്, അത് വളരെ സ്വകാര്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എനിക്ക് വളരെ പ്രത്യേകതയുള്ള നിമിഷമാണ്.’’– മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേലുമായുള്ള അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.








