ഇസ്രായേൽ – ഇറാൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് വ്യോമപാത അടച്ചതിനാൽ ദുബായിയിൽ കുടുങ്ങി നടൻ അജിത്കുമാർ. അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചതിനെ തുടർന്നാണ് അജിത് ദുബായിയിൽ കുടുങ്ങിയത്. ദുബായിയിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങാൻ നടൻ തയ്യാറെടുക്കവേ ആയിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ. റേസിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് അജിത് അടുത്തിടെ ദുബായിലെത്തിയത്.
അടുത്തിടെ 2025 ലെ ’24H ദുബായ്’ എൻഡുറൻസ് റേസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ അജിത് അന്താരാഷ്ട്ര റേസിങ് സർക്യൂട്ടിൽ ശ്രദ്ധ നേടിയിരുന്നു. അബുദാബിയിൽ വരാനിരിക്കുന്ന റേസിംഗ് ഇവന്റുകൾക്കായി അദ്ദേഹം കഠിനമായ പരിശീലനത്തിലായിരുന്നു. ഇതിനിടെയാണ് ഇസ്രയേൽ- ഇറാൻ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്.
നിലവിൽ അജിത് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ മാനേജർ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം പൂർണമായും സുരക്ഷിതനാണെന്നും നിലവിൽ യാതൊരുവിധ അപകടസാധ്യതയും നേരിടുന്നില്ലെന്നും മാനേജർ സൂമിനോട് പ്രതികരിച്ചു.
ഇന്ത്യയിലേക്ക് വരാനായി വിമാനത്താവളത്തിലേക്ക് എത്തിയതാണെന്നും എന്നാൽ തിരിച്ചു പോരേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സാഹചര്യം ശാന്തമാവുകയും വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്താലുടൻ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നും മാനേജർ അറിയിച്ചു.
അതേസമയം ബംഗാളി നടി ശുഭശ്രീ ഗാംഗുലിയും മകൻ യുവാനും ദുബായിയിലെ ഹോട്ടലിൽ കുടുങ്ങിയിരിക്കുകയാണ്. പാം ജുമൈറയിലെ ഹോട്ടലിലാണ് നടിയും മകനുമുള്ളത്. ഇവർ താമസിക്കുന്ന ഹോട്ടലിനടുത്തായി ഒരു സ്ഫോടനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.








