ന്യൂഡൽഹി: മാധ്യമ സ്ഥാപനങ്ങളുടെ വാർത്താ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വരുമാനത്തിന്റെ നിശ്ചിത വിഹിതം മാധ്യമങ്ങൾക്ക് കൈമാറണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുമാനം പങ്കിടാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സ്വമേധയാ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്ത പക്ഷം, മറ്റ് പല രാജ്യങ്ങളും ചെയ്തതുപോലെ ഇന്ത്യയിലും ശക്തമായ നിയമനിർമ്മാണം നടത്തുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ മുതൽ ഗ്രാമപ്രദേശങ്ങളിലെ സ്വതന്ത്ര വാർത്താ സ്രഷ്ടാക്കൾ, ഇൻഫ്ലുവൻസർമാർ, ഗവേഷകർ എന്നിവർക്കെല്ലാം ഈ വരുമാന വിഹിതത്തിന് അർഹതയുണ്ടായിരിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ സൈറ്റുകളിൽ വരുന്ന ഉള്ളടക്കത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിന്തറ്റിക് ഉള്ളടക്കങ്ങളുടെ വ്യാപനത്തെക്കുറിച്ച് മന്ത്രി ആശങ്ക രേഖപ്പെടുത്തി. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ മുഖമോ ശബ്ദമോ ഉപയോഗിച്ച് കൃത്രിമമായ ഉള്ളടക്കം സൃഷ്ടിക്കുന്നത് അനുവദിക്കാനാവില്ല. പുതിയ കാലത്തെ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ വ്യക്തിഗത സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.






