ലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും തല ഗർഭപാത്രത്തിൽ കുടുങ്ങുകയും ചെയ്തു.
ഏഴു മാസം ഗർഭിണിയായ പ്രേമ ദേവിക്കാണ് കുദ്രഹയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ദുരനുഭവമുണ്ടായത്. കഠിനമായ വേദനയനുഭവപ്പെട്ട യുവതിക്ക് വിദഗ്ധ ഡോക്ടറുടെ സേവനം തേടുന്നതിനു പകരം ആശാ വർക്കർ വേദനസംഹാരി ഇൻജക്ഷൻ നൽകുകയും പ്രസവം നടത്താൻ ശ്രമിക്കുകയുമായിരുന്നെന്ന് പ്രേമദേവിയുടെ ഭർത്താവ് നീരജ് കുമാർ ആരോപിച്ചു.
പരിഭ്രാന്തരായ ആരോഗ്യപ്രവർത്തകർ തുടർന്നു സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്നു മെഡിക്കൽ കോളജിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തല ഗർഭപാത്രത്തിനുള്ളിലാണെന്ന് അറിഞ്ഞത്. ഉടൻതന്നെ ശസ്ത്രക്രിയ നടത്തി തല പുറത്തെടുത്തു. യുവതി ചികിത്സയിലാണ്. സംഭവത്തിൽ ആശാ വർക്കർക്കും ആംബുലൻസിലുണ്ടായിരുന്ന മറ്റ് ജീവനക്കാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.








