ന്യൂഡൽഹി∙ ഡൽഹിയിലെ ക്രിമിനൽ ശൃംഖലയുടെ പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നുവെന്ന ആരോപണം നേരിടുന്ന വനിതാ ഡോൺ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ കൗണ്ടർ ഇന്റലിജൻസിന്റെ പിടിയിൽ. ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിനു വേണ്ടി ദീർഘനാളായി പ്രവർത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ‘മാഡം സെഹർ’ അഥവാ ‘മാഡം വിഷം’ എന്നറിയപ്പെടുന്ന ഖുസ്നുമ അൻസാരിയാണ് അറസ്റ്റിലായിരിക്കുന്നത്.
ബിഷ്ണോയി സംഘത്തിനു വേണ്ടി ആയുധങ്ങളും ലഹരിയും എത്തിക്കുന്ന ഗൺമാൻ ബോബി കബൂത്തർ (മഹ്ഫൂസ്) എന്നയാളുടെ വലംകൈയായിരുന്നു ഖുസ്നുമ അൻസാരി അഥവാ നേഹയെന്ന് അന്വേഷണ സംഘം പറയുന്നത്. ബോബി കബൂത്തറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറൻസ് ബിഷ്ണോയി സംഘത്തിനു വേണ്ടി മാത്രമല്ല ഹാഷിം ബാബ ഗ്യാങ്ങിനു വേണ്ടിയും ഇവർ പ്രധാന ലോജിസ്റ്റിക്സ് കണ്ണിയായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
∙ പകൽ ബ്യൂട്ടി പാർലർ ഉടമ, രാത്രിയിൽ…
വടക്കുകിഴക്കൻ ഡൽഹിയിൽ ബ്യൂട്ടി പാർലർ നടത്തി സാധാരണ ജീവിതം നയിച്ചിരുന്ന നേഹ, രാത്രിയിൽ ക്രിമിനൽ നെറ്റ്‌വർക്കിന്റെ ലോജിസ്റ്റിക്സ് കൈകാര്യം ചെയ്തിരുന്നുവെന്നാണ് ആരോപണം. ഗ്യാങ്ങിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ മറയായാണ് ഈ പാർലർ നടത്തിപ്പ് എന്നും ഏജൻസി വ്യക്തമാക്കുന്നു. മഹിപാൽപൂർ ഫ്‌ളൈഓവറിന് സമീപം എസ്‌യുവിയിൽ സഞ്ചരിക്കുമ്പോഴാണ് ഇരുവരെയും പിടികൂടിയത്. അറസ്റ്റിനിടെ വലിയ തോതിൽ ലഹരിമരുന്ന് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ലഹരിക്കടത്ത് പ്രധാനികളിൽ ഒരാൾകൂടിയാണ് ഇവർ. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മാഡം വിഷം എന്ന പേര് ലേഡി ഡോണിന് ലഭിച്ചത്.
ബിഷ്ണോയി ഗ്യാങ്ങിന്റെ നേതൃനിരയിലേക്കുൾപ്പെടെ സ്ത്രീകൾ വന്നെത്തുന്ന പ്രവണത കൂടി വരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗ്യാങ്സ്റ്റർ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാൻ, ദീപ എന്നീ ഡോണുകൾക്കു പിന്നാലെയാണ് മാഡം സെഹറും പിടിയിലാകുന്നത്. അതേസമയം, ഈ കുറ്റകൃത്യ സിൻഡിക്കേറ്റിൽ മാഡം സെഹറിന്റെ പങ്കെന്താണ് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കുറഞ്ഞത് 6 കൊലക്കേസുകൾ എങ്കിലും ഇരുവർക്കുമെതിരെ ഉണ്ട്.
∙ ആയുധങ്ങളും ഹൈ പ്രൊഫൈൽ കേസുകളും
പാക്കിസ്ഥാനിലെ ഐഎസ്ഐയുമായി ബന്ധമുള്ള ഇന്ത്യയിലെ അനധികൃത ആയുധ വിതരണക്കാരായ സലീം പിസ്റ്റളിൽനിന്നാണ് ബോബി കബൂത്തറും മാഡം സെഹറും ആയുധങ്ങൾ വാങ്ങിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ ആയുധങ്ങൾ പല ഹൈ പ്രൊഫൈൽ കുറ്റകൃത്യങ്ങൾക്കും വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്. സിദ്ദു മൂസാവാല വധം, ദിഷ പടാനിയുടെ വസതിക്കു പുറത്തുണ്ടായ വെടിവയ്പ്പ്, ഡൽഹി നദീർഷാ വധം, സീലാംപൂർ ഇരട്ടക്കൊല എന്നിവയിലുൾപ്പെടെ ഈ കണ്ണികൾ ഉണ്ടായിരുന്നു.
ഗായകൻ സിദ്ദു മൂസാവാലയുടെ ചലനങ്ങൾ ആദ്യമായി നിരീക്ഷിച്ചതും കബൂത്തർ ആണെന്ന് പൊലീസ് വ്യക്തമാക്കുന്നു. മൂസാവാലയുടെ കൊലപാതകത്തിനായി പദ്ധതിയിട്ട സമയം ഷാരൂഖ് എന്ന മറ്റൊരു ഗുണ്ടയുമായി ബോബി കബൂത്തർക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയും സ്ഥിരമായി താമസസ്ഥലം മാറ്റിയും ഇയാൾ പൊലീസിനെ വെട്ടിച്ചു കഴിയുകയായിരുന്നു. നേഹയും കബൂത്തറും തമ്മിൽ ഏഴുവർഷമായി ബന്ധമുണ്ടായിരുന്നുവെന്നും നേഹ വിളിച്ചിട്ടാണ് സീലാംപുർ മേഖലയിലെ ഒളിയിടത്തിൽനിന്ന് കബൂത്തർ പുറത്തെത്തിയതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സീലാംപുരിലെ ഇരട്ടക്കൊലയ്ക്ക് പിന്നാലെ കബൂത്തർ പുറത്തിറങ്ങാതെ ഇരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇയാളുടെ ഓരോ ചലനങ്ങളും പൊലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ച രഹസ്യവിവരങ്ങളാണ് സംഘത്തെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. ഇവരുടെ ചോദ്യംചെയ്യൽ തുടരുകയാണ്.






