ന്യൂഡൽഹി∙ സംസ്ഥാനത്ത് വലിയ കോലാഹലം സൃഷ്ടിച്ച ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് പരിഗണിക്കുന്നത്. മതാചാരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്ന ഹർജികൾ ഇതിൽ ഉൾപ്പെടുന്നു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹർജികൾ പരിഗണിക്കുക. ഹർജികൾ പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും ഒൻപതംഗ ബെഞ്ചിൽ കേസിന്റെ വാദം എന്നു മുതൽ തുടങ്ങുമെന്നതിലും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. 2019നു ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് വീണ്ടും സുപ്രീംകോടതിയിലെത്തുന്നത്. 2018ലാണ് ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിറക്കിയത്. ഈ വിധി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികൾ 2019 വരെ സുപ്രീംകോടതി പരിഗണിച്ചിരുന്നു. പിന്നീട് കോവിഡ് മഹാമാരിയെ തുടർന്ന് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചു.
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം വീണ്ടും കോടതിയിലെത്തുന്നത് സംസ്ഥാന സർക്കാരിന് നിർണായകമാകും. യുവതീപ്രവേശനം അടഞ്ഞ അധ്യായമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കേസ് വീണ്ടും പരിഗണനയ്ക്ക് വരുമ്പോൾ കോടതിയോട് സംസ്ഥാന സർക്കാർ നിലപാട് അറിയിക്കേണ്ടി വരും. യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന പഴയ നിലപാട് സുപ്രീംകോടതിയിൽ സർക്കാർ ആവർത്തിക്കുമോ എന്നത് ശ്രദ്ധേയമാണ്.







