കൊച്ചി∙ബവ്റിജസ് കോർപറേഷൻ പുറത്തിറക്കാൻ പോകുന്ന പുതിയ മദ്യത്തിന് പേരിടാന്‍ സമ്മാനപദ്ധതി പ്രഖ്യാപിച്ച നടപടിക്കു ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. പാലക്കാട് മലബാർ ഡിസ്റ്റിലറീസിൽ നിന്ന് ഇറക്കുന്ന ബ്രാൻഡിക്ക് പേര് കണ്ടുപിടിക്കുന്നവർക്കു 10,000 രൂപയായിരുന്നു ബെവ്കോ സമ്മാനം പ്രഖ്യാപിച്ചിരുന്നത്. അതേസമയം, മികച്ച പേര് നിർദേശിക്കുന്നവർക്കു സമ്മാനം പ്രഖ്യാപിച്ചതു തങ്ങളല്ലെന്ന് ബെവ്കോ കോടതിയെ അറിയിച്ചു.
മദ്യത്തിനു പേരിടുന്നതിൽ മത്സരം നടത്തിയ നടപടി വിമർശനത്തിന് ഇടയാക്കിയതോടെയാണ് ഹൈക്കോടതിയിൽ തങ്ങളല്ല ഇതിനു പിന്നിലെന്ന് വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നൽകിയത്. ബെവ്കോ സർക്കാരിനു കീഴിലുള്ള സ്ഥാപനമാണ്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ മൊത്തവിൽപ്പനക്കാരും ചില്ലറ വിൽപ്പനക്കാരുമാണ്. ബെവ്കോ മദ്യം ഉത്പാദിപ്പിക്കുന്നില്ല. ഈ സാഹചര്യത്തിൽ പുതുതായി പുറത്തിറക്കുന്ന മദ്യത്തിനു പേര് നിർദേശിക്കാൻ പറയേണ്ട കാര്യമില്ലെന്നും ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ബെവ്കോ പറഞ്ഞിരുന്നു.
നിലവിലുള്ള അബ്കാരി ചട്ടങ്ങൾക്കു വിരുദ്ധമായി മദ്യത്തിനു പരസ്യം നൽകി എന്നതും നിലനില്‍ക്കില്ലെന്ന് ബെവ്കോ പറഞ്ഞു. എന്നാൽ ബെവ്കോയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണു ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ഇടക്കാല സ്റ്റേ പ്രഖ്യാപിച്ചിരിക്കുന്നത്. കേസ് വീണ്ടും മാർച്ച് 12ന് പരിഗണിക്കാനും മാറ്റി.
ബ്രാൻഡിക്കുള്ള മികച്ച പേര് കണ്ടെത്തുന്നവർക്ക് 10,000 രൂപയാണ് ബെവ്കോ സമ്മാനമായി വാഗ്ദാനം െചയ്തിരുന്നത്. തുടർന്നു 40,000ത്തോളം പേരുകൾ ലഭിച്ചു. ഇതിൽ നിന്ന് ഒരു പേര് ബ്രാൻഡിക്ക് തിരഞ്ഞെടുത്തെങ്കിലും വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇത് പ്രഖ്യാപിക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്.






