തിരുവനന്തപുരം∙ കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ. കമലേശ്വരം ആര്യൻകുഴിക്കു സമീപം ശാന്തിഗാർഡൻസ് സോമനന്ദനത്തിൽ പരേതനായ റിട്ട. അഗ്രികൾചർ ഡപ്യൂട്ടി ഡയറക്ടർ എൻ.രാജീവിന്റെ ഭാര്യ എസ്.എൽ.സജിത(54) മകൾ ഗ്രീമ എസ്.രാജ്(30) എന്നിവരെയാണ് ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സജിതയുടെ ഭർത്താവ് എൻ.രാജീവ് മൂന്നു മാസം മുൻപാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനു കേസെടുത്തെന്നും ഇവർക്ക് സയനൈഡ് കിട്ടിയത് എവിടെനിന്നാണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പൂന്തുറ സിഐ പറഞ്ഞു. ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങൾ അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
സജിത എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെയാണ് പ്രധാനമായും ആരോപണം ഉന്നയിക്കുന്നത്. ഞാനും മകളും ആത്മഹത്യ ചെയ്യുന്നതിനു കാരണം ഗ്രീമയുടെ ഭർത്താവ് ബി.എം. ഉണ്ണികൃഷ്ണൻ ആണെന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. 6 വർഷത്തോളമായി നേരിടുന്ന മാനസികപീഡനവും അവഗണനയുമാണ് കാരണമെന്നും കുറിപ്പിൽ പറയുന്നു.
‘‘എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പു പോലെ ആണ് എറിയുന്നത്. മോൾ അവനോടു കെഞ്ചിക്കരഞ്ഞിട്ടും അവനു വേണ്ട. പിരിയാൻ തക്ക കാരണങ്ങൾ ഒന്നും ഇല്ല. അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ. മടുത്തു, മതിയായി’’ എന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. സയനൈഡ് കഴിച്ച് ജീവനൊടുക്കാൻ പോകുന്നുവെന്ന് കാട്ടി വാട്‌സാപ്പിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമാണ് കുറിപ്പ് അയച്ചിരിക്കുന്നത്.
അവർ ഇത് ഉടൻ തന്നെ ഇവർ താമസിക്കുന്ന റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾക്ക് അയച്ചു കൊടുത്തു. തുടർന്ന് കൗൺസിലറും നാട്ടുകാരും എത്തുമ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. ഇവർ വിവരം പൂന്തുറ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി വീട് തുറന്നപ്പോൾ താഴത്തെ നിലയിലെ ഹാളിൽ സോഫയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്തുനിന്ന് 2 ഗ്ലാസുകളും കുറിപ്പും കണ്ടെത്തിയിരുന്നു.
6 വർഷം മുൻപായിരുന്നു ഗ്രീമയുടെ വിവാഹം. 200 പവനും വീടും സ്ഥലവും നൽകിയാണു വിവാഹം നടത്തിയത്. സ്ത്രീധനം പോരെന്നു പറഞ്ഞ് ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ആത്മഹത്യക്കുറിപ്പിൽ പറയുന്നു. വിവാഹം കഴിഞ്ഞ് 25 ദിവസത്തിനു ശേഷം മകളെ ഭർത്താവ് ഉപേക്ഷിച്ചുവെന്നും ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ സജിത വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് വിദേശത്തു പോയ ഉണ്ണികൃഷ്ണൻ മകളെ അവഗണിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്റെ ഒരു ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ എത്തിയപ്പോൾ ഗ്രീമയും സജിതയും ഇയാളുമായി സംസാരിച്ചിരുന്നു.
എന്നാൽ അവിടെ വച്ചും ഇയാൾ ഗ്രീമയെ മറ്റുള്ളവരുടെ മുന്നിൽവച്ചു മാനസികമായി വേദനിപ്പിച്ചു. ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ മോശമായി സംസാരിച്ചതിനെ തുടർന്ന് സജിത ബോധരഹിതയായി വീണു. ഇതു മൂലമുണ്ടായ വിഷമത്താലാണ് അമ്മയും മകളും ആത്മഹത്യ ചെയ്തതതെന്നാണു പൊലീസ് പറയുന്നത്.
അപമാനഭാരം താങ്ങി ഇനി ജീവിക്കാൻ കഴിയില്ലെന്നും സജിതയുടെ കുറിപ്പിൽ പറയുന്നുണ്ട്. തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്കു നൽകണമെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. അമ്പലത്തറ പഴഞ്ചിറയ്ക്കു സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണൻ അയർലൻഡിൽ കോളജ് ലക്ചററായി ജോലി ചെയ്യുന്നുവെന്നാണ് ബന്ധുക്കൾ അറിയിച്ചത്.






