
ചെന്നൈ ∙ മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് 2 പേർ മരിച്ചു. മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണു മരിച്ചത്. ദീപിക 7 മാസം ഗർഭിണിയായിരുന്നു. വളകാപ്പു ചടങ്ങിനു ശേഷം മകളെ മധുരയിലെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെയാണു ദുരന്തം.
ചൊവ്വാഴ്ച പുലർച്ചെ, മധുരവോയൽ-താംബരം ബൈപാസ് റോഡ് വഴി മധുരയിലേക്കു പോകവേ, പെട്രോൾ പമ്പിൽനിന്ന് ഇറങ്ങിയ കാർ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാതാവും കാർ ഡ്രൈവറും ചികിത്സയിലാണ്. ഇടിച്ച കാറിന്റെ ഡ്രൈവർ മണികണ്ഠൻ മദ്യപിച്ചാണു വാഹനമോടിച്ചതെന്നു പൊലീസ് കണ്ടെത്തി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.