ഭുവനേശ്വർ: ഒഡീഷയിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ ഒരുകോടിയോളം രൂപയുടെ തട്ടിപ്പുകേസ്. സ്ഥലം നൽകാമെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരാനായ ഒരാളിൽനിന്ന് 95 ലക്ഷം രൂപ വാങ്ങിക്കുകയും വാഗ്ദാനം പാലിക്കാതിരിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഒഡീഷയിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധനാ ദാസിനെതിരേയാണ് ആരോപണം. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അത് ചിലവായിപ്പോയെന്ന് പറഞ്ഞ ആരാധന പരാതിക്കാർക്കുനേരെ വധഭീഷണി മുഴക്കിയെന്നും പരാതിയിലുണ്ട്.
കട്ടക്ക് ജില്ലയിലെ കട്ടക്ക് ഡെവലപ്‌മെന്റ് അതോറിറ്റി (സിഡിഎ) പ്രദേശത്ത് സ്ഥലം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കമൽ കുമാർ ഭാവ്‌സിങ്ക എന്നയാളെ വഞ്ചിച്ചുവെന്നാണ് ആരാധനയ്‌ക്കെതിരേയുള്ള കേസ്. കമലിന്റെ ഭാര്യ ബീന, രണ്ട് ദിവസങ്ങളിലായി ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് ആരാധനയ്ക്ക് പണം നൽകിയത്. സിഡിഎ ഫേസ് 2- പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പണമിടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കുറച്ച് തുക, പണമായാണ് നൽകിയിട്ടുള്ളത്.
അതേസമയം ആരാധന അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇവർക്കെതിരേ നടപടി കൈക്കൊള്ളാനുള്ള അനുമതി തേടി പോലീസ് കമ്മിഷണർ, സംസ്ഥാന ആഭ്യന്തരവകുപ്പിനെയും പൊതുഭരണ വകുപ്പിനെയും സമീപിച്ചിട്ടുണ്ട്.





