തിരുവനന്തപുരം∙ സർക്കാർ ഉത്തരവും ചട്ടങ്ങളും അട്ടിമറിച്ച് സ്പോർട്സ് ക്വോട്ടയിൽ പൊലീസ് ഇൻസ്പെക്ടർമാരായി നേരിട്ടു നിയമനം ലഭിച്ച സിപിഎം അനുഭാവികളായ 2 ബോഡി ബിൽഡർമാരിൽ ഒരാൾ വൈദ്യപരിശോധനയിൽ പരാജയപ്പെട്ടു. എറണാകുളം വടുതല സ്വദേശി ചിത്തിരേഷ് നടേശനു ‘ഫ്ലാറ്റ് ഫൂട്ട്’ ആണെന്നു വൈദ്യപരിശോധനയിൽ കണ്ടെത്തി.
വൻ ശമ്പള സ്കെയിലിൽ ഇൻസ്പെക്ടർമാരായി നിയമിച്ചശേഷം നടത്തിയ വൈദ്യപരിശോധനയിലാണ് ചിത്തിരേഷ് പരാജയപ്പെട്ടത്. ചിത്തിരേഷിനൊപ്പം നിയമനം നേടിയ കണ്ണൂർ സ്വദേശി ഷിനു ചൊവ്വ നേരത്തേ ശാരീരികക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടിരുന്നെങ്കിലും വൈദ്യപരിശോധനയിൽ കടന്നുകൂടി. ‘ഫ്ലാറ്റ് ഫൂട്ട്’ ഉള്ളവരെ സേനയിൽ എടുക്കാറില്ല. എന്നാൽ വൈദ്യപരിശോധന പോലും നടത്തും മുൻപേ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രത്യേക താൽപര്യപ്രകാരം ഇവർക്കു നിയമനം നൽകിയിരുന്നതിനാൽ ഇനി പ്രതികൂല നടപടിയൊന്നും ഉണ്ടാകില്ലെന്നാണു വിവരം.
പൊലീസിലെ സ്പോർട്സ് ക്വോട്ട നിയമനത്തിനു ബോഡി ബിൽഡിങ് പരിഗണിക്കാറില്ലെങ്കിലും സിപിഎം നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്ന ഇരുവർക്കു പ്രത്യേക കേസായി പരിഗണിച്ചു നിയമനം നൽകാൻ കഴിഞ്ഞ വർഷമാണു മന്ത്രിസഭായോഗം തീരുമാനിച്ചത്. രാജ്യാന്തര ബോഡി ബിൽഡിങ് മത്സരങ്ങളിൽ വിജയികളാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇൻസ്പെക്ടർ തസ്തികയിലേക്ക് നേരിട്ടു സ്പോർട്സ് ക്വോട്ട നിയമനം പാടില്ലെന്ന ഉത്തരവും അട്ടിമറിച്ചു.
നിയമനനീക്കം വിവാദമായതോടെ ശാരീരികക്ഷമതാ പരീക്ഷ നടത്തിയെങ്കിലും ചിത്തിരേഷ് പങ്കെടുത്തിരുന്നില്ല. ഷിനു ചൊവ്വ പരാജയപ്പെടുകയും ചെയ്തു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുഖ്യമന്ത്രിയുടെ ഓഫിസ് വീണ്ടും ഇവരുടെ ഫയൽ പൊടിതട്ടിയെടുത്ത് നിയമനം നൽകാൻ ഡിജിപി ഓഫിസിന് കർശന നിർദേശം നൽകുകയായിരുന്നു.





