കൊച്ചി ∙ എളമക്കരയിൽ സ്കൂൾ വിദ്യാർഥിക്ക് അപകടത്തിൽ പരുക്കേറ്റ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കുട്ടി സഞ്ചരിച്ച സൈക്കിളിൽ പിന്നിൽനിന്നു വന്ന കാർ തട്ടിയെന്നാണ് നേരത്തെ കണ്ടെത്തിയത്. അങ്ങനെയല്ലെന്നാണ് പുതിയ സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. സമീപത്തുണ്ടായിരുന്ന വാനിന്റെ ഡോർ തുറക്കുന്നതിനിടെയാണ് കുട്ടി വീണതെന്നു കണ്ടെത്തി. സുഭാഷ് നഗർ സ്വദേശി രാജിയെ അറസ്റ്റ് ചെയ്തു.
അപകടത്തിൽ പരുക്കേറ്റ് ഐസിയുവിൽ പ്രവശിപ്പിക്കപ്പെട്ട പുതുക്കലവട്ടം സ്വദേശി പ്രശാന്ത് കുമാറിന്റെ മകൾ ദീക്ഷിത (16) അപകടനില തരണം ചെയ്തു. കാറും വാനും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അതിനു ശേഷമായിരിക്കും കേസ് എടുക്കുന്നതും പ്രതി ചേർക്കുന്നതെന്നുമാണ് പൊലീസ് നിലപാട്.
ഈ മാസം 15നായിരുന്നു അപകടം. എളമക്കര – ദേശാഭിമാനി റോഡിലൂടെ സ്കൂൾ വിട്ട് സൈക്കിളിൽ വരികയായിരുന്നു ദീക്ഷിത. ദീക്ഷിത റോഡിലേക്ക് തെറിച്ചു വീഴുന്നതും സമീപത്തു കൂടി ഒരു കറുത്ത കാര്‍ മുന്നോട്ടു പോകുന്നതുമാണ് അടുത്തുണ്ടായിരുന്നവർ കാണുന്നത്. അൽപം മുന്നോട്ടു പോയ കാർ ഒരു നിമിഷം നിർത്തിയ ശേഷം പെട്ടെന്ന് സ്ഥലം വിട്ടു. ഓടിക്കൂടിയവർ പെൺകുട്ടിയെ എടുത്ത് റോഡരികിലേക്ക് മാറ്റി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ഐസിയുവിലേക്ക് മാറ്റി. അപകടം നടന്ന സമയത്ത് ദൃശ്യങ്ങളിൽ കണ്ട കറുത്ത കാറാണ് കുട്ടിയെ ഇടിച്ചതെന്നാണ് പൊലീസ് കരുതിയിരുന്നത്. ഈ കാറിന്റെ വിവരങ്ങൾ ശേഖരിച്ചു.
കാറിന്റെ ഉടമസ്ഥൻ എളമക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായെങ്കിലും തന്റെ വാഹനം കുട്ടിയുടെ സൈക്കിളിൽ തട്ടിയിട്ടില്ല എന്നു വ്യക്തമാക്കി. മണിക്കൂറുകൾ ചോദ്യം ചെയ്തെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. തുടർന്ന് സമീപ പ്രദേശങ്ങളിലെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു വാനിന്റെ ഡോർ തുറക്കുന്നതിന്റെയും ഒരാള്‍ ഓടുന്നതിന്റെയും വിദൂരദൃശ്യം ലഭിക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ഇത് സുഭാഷ് നഗർ സ്വദേശി രാജി ഓടിക്കുന്ന വാഹനമാണെന്ന് മനസിലായി. കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്ന വാഹനമാണിത്. രാജിയെ ചോദ്യം ചെയ്തതോടെ ഉണ്ടായ കാര്യങ്ങൾ അവർ തുറന്നു പറഞ്ഞു.
താന്‍ വാനിന്റെ ഡോർ തുറക്കാൻ ശ്രമിക്കുമ്പോഴാണ് സൈക്കിൾ പിന്നിൽ നിന്ന് വരുന്നതെന്ന് രാജി പറഞ്ഞു. സൈക്കിളിന്റെ ഹാൻഡിലിൽ മുട്ടിയതായി തോന്നിയില്ല. കുട്ടി വീഴുന്നതു കണ്ട് വാനിന്റെ വാതിൽ മുഴുവനായി തുറന്ന് ഓടിച്ചെല്ലുകയായിരുന്നെന്ന് രാജി പറയുന്നു. താനും കൂടി ചേർന്നാണ് കുട്ടിയെ റോഡിന്റെ വശത്തേക്കു മാറ്റി ഇരുത്തിയത്. എങ്ങനെയുണ്ടെന്ന് കുട്ടിയോട് ചോദിച്ചെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞതിനു ശേഷമാണ് അവിടെ നിന്നു പോയത്. മറ്റുള്ളവരും ആ സമയത്ത് അവിടെ എത്തിയിരുന്നു. തന്റെ വാനിന്റെ വാതിൽ തട്ടിയതായി സംശയമുണ്ടെന്ന് കൂടെയുള്ളവരോട് പറഞ്ഞിരുന്നു. കാറുകാരനാണ് തട്ടിയതെന്നാണ് അവർ പറഞ്ഞത്. ഇക്കാര്യങ്ങളെല്ലാം പൊലീസിനോടും വ്യക്തമാക്കിയിട്ടുണ്ട്. ഒന്നും മറച്ചുവച്ചിട്ടില്ല. പ്രശ്നം ഇത്രയും വഷളായപ്പോഴാണ് വിവരങ്ങൾ അറിഞ്ഞത്. കാറുകാരൻ സൈക്കിളിൽ തട്ടിയത് കണ്ടിട്ടില്ലെന്നും രാജി പൊലീസിനോട് പറഞ്ഞു.
ഇരു വാഹനങ്ങളുേടയും ഫോറൻസിക് പരിശോധനയ്ക്ക് ശേഷമായിരിക്കും അപകടത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് തീരുമാനിക്കൂ എന്ന് പൊലീസ് പറഞ്ഞു. ദീക്ഷിതയുടെ സൈക്കിളിൽ കാർ ഉരസിയോ എന്ന് സംശയമുള്ളതിനാലാണ് ഇതും പരിശോധിക്കുന്നതെന്നും പൊലീസ് പറയുന്നു.





