കൊച്ചി∙ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങള്‍ വാങ്ങി യുപിഐ പെയ്മെന്റിന്റെ മറവിൽ പണം തട്ടിപ്പുമായി സംഘം. വടക്കൻ പറവൂരിലാണ് ഇത്തരത്തിലുള്ള സംഘത്തെ കൊണ്ട് വ്യാപാരികള്‍ പൊറുതി മുട്ടുന്നത്. സാധനങ്ങൾ വാങ്ങി ‘ചേട്ടാ ആയിട്ടുണ്ട്’, പണം പോയതിന്റെ ‘ടിക്’ മാർക്കും കാണിച്ച് ഞൊടിയിടയിൽ മുങ്ങുകയാണ് സംഘം ചെയ്യുന്നത്. നമ്പർ കണ്ടെത്തി വിളിച്ചു കഴിഞ്ഞാൽ ഭീഷണിയും. ഇത്തരം സംഭവങ്ങൾ ഏറി വന്നതോടെ െപാലീസിനെ സമീപിച്ചിരിക്കുകയാണ് പറവൂരിലെ വ്യാപാരികൾ.
ഇക്കഴിഞ്ഞ ഒക്ടോബർ 31നായിരുന്നു ആദ്യ സംഭവം. പറവൂർ ജങ്ഷനിലുള്ള തെക്കേനാരുവഴിയിൽ സ്പെയ്ർപാർട്സ് കടയിലാണ് സംഘത്തിന്റെ തട്ടിപ്പ് ആദ്യം നടന്നത്. രണ്ടു യുവാക്കൾ ബൈക്കിലെത്തിയതായിരുന്നു തുടക്കം. ഒരാൾ ഹെൽമെറ്റും രണ്ടാമൻ മാസ്കും ധരിച്ചിരുന്നു. രണ്ടാമനാണ് കടയിൽ കയറി സാധനങ്ങൾ വാങ്ങിയത്. ഇങ്ങനെ 1680 രൂപയ്ക്കു സാധനങ്ങൾ വാങ്ങിയശേഷം ഗൂഗിൾ പേ വഴി പണം നൽകാമെന്നു വ്യക്തമാക്കി സ്കാൻ ചെയ്യാൻ ശ്രമിച്ചെങ്കിലും കാമറയ്ക്ക് എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞ് അതു നടന്നില്ല. തുടർന്ന് മറ്റൊരു ഫോണിൽനിന്നു പണം അയയ്ക്കുകയും ‘ടിക്’ മാർക്ക് കാണിച്ച് നൊടിയിടയിൽ പോകാനും തുടങ്ങി. എന്നാൽ കടയിലുണ്ടായിരുന്ന ഉടമയുടെ ബന്ധു പരിശോധിച്ചപ്പോൾ പണം എത്തിയിട്ടില്ല. ബൈക്കിനു പിന്നിലെത്തി ഇവരോട് കാര്യം പറഞ്ഞതോടെ പണം അയച്ചു എന്നായി യുവാക്കൾ. പണം അയച്ചതിന്റെ സ്ക്രീൻ ഷോട്ട് അയയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ കിട്ടിയത് മറ്റൊരു നമ്പരിൽ നിന്ന് ഒരു ടെക്സ്റ്റ് മെസേജ്. ഇത് വ്യാജമാണെന്ന് അപ്പോൾ തന്നെ മനസിലായെന്ന് കട ഉടമ പറയുന്നു. ആ ടെക്സ്റ്റ് മെസേജിൽ തന്നെ അക്ഷരത്തെറ്റുണ്ടായിരുന്നു.
ഇതിനിടെ, ബന്ധു ഉടമയെ ഫോണിൽ വിളിച്ച് സംസാരിച്ചു. പണം നൽകിയവരും ഉടമയുമായി സംസാരിക്കുകയും പണം കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് ‘എല്ലാം ശരിയായി’ എന്നു പറഞ്ഞ് ഇവർ ഫോൺ ബന്ധുവിനു കൈമാറി ബൈക്കുമെടുത്ത് പോവുകയായിരുന്നു. ബൈക്കിനു നമ്പർ പ്ലേറ്റും ഉണ്ടായിരുന്നില്ല. തുടർന്ന് ടെക്സ്റ്റ് മെസേജ് വന്ന നമ്പറിലേക്ക് വിളിച്ചപ്പോൾ ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടു പോലുമില്ലാത്ത ഭാവത്തിലാണ് മറുതലയ്ക്കൽനിന്നു പ്രതികരണമുണ്ടായത്. താൻ തൃശൂരിൽ ട്രാവലർ ബിസിനസ് നടത്തുന്ന ആളാണെന്നും ‘എന്തു വേണമെങ്കിലും ചെയ്തോ, ഇതൊക്കെ കുറെ കണ്ടതാണ്’ എന്ന ഭീഷണിയുമാണ് അവിടെ നിന്നുണ്ടായതെന്നും കടയുടമ പറയുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ലെന്നും സ്ഥലത്തെ വ്യാപാരികൾ പറയുന്നു.
അതിനിടെയാണ് അടുത്തിടെ, രണ്ടു ചെറുപ്പക്കാർ ഇതേ കടയിൽ തന്നെ വീണ്ടുമെത്തിയത്. അവർ 700 രൂപയ്ക്ക് സാധനങ്ങൾ വാങ്ങി പണം അയച്ചതായി ഏതോ ഒരു ആപ്പിന്റെ ‘ടിക്’ മാർക്ക് കാണിച്ചു. എന്നാൽ പണം ലഭിച്ചിട്ടില്ലെന്ന് കടയുടമ പറഞ്ഞതോടെ, തങ്ങൾ എടിഎമ്മിൽനിന്ന് പണമെടുത്തു വരാമെന്നു പറഞ്ഞ് സാധനങ്ങൾ കൊണ്ടുപോകാതെ ഇവർ പോവുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ഇതേ കടയുടെ തൊട്ടടുത്ത കടയിൽ നിന്ന് 1900 രൂപയുടെ ബാറ്ററി വാങ്ങി സമാന രീതിയിൽ തട്ടിപ്പ് നടത്തി കടന്നത്. പരാതിയും സിസി ടിവി ദൃശ്യങ്ങളുടമക്കം പരാതി നൽകി കാത്തിരിക്കുകയാണ് വ്യാപാരികൾ.
അതേ സമയം, ഇത്തരത്തിൽ ചെറിയ തുകയുടെ തട്ടിപ്പുകൾ മറ്റു ചില സ്ഥലങ്ങളിൽനിന്നു കേട്ടിട്ടുണ്ടെന്ന് പറവൂർ പൊലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.






