കോട്ടയം: സ്ത്രീയെ കബളിപ്പിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പാസ്റ്റർ ‘നമ്പൂതിരി’ അറസ്റ്റിൽ. കോട്ടയം നാട്ടകം മുളങ്കുഴ ജോസ് ആർക്കേഡിൽ ടി പി ഹരിപ്രസാദ് ആണ് അറസ്റ്റിലായത്. കൊല്ലം കപ്പലണ്ടിമുക്കിലെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
മണർകാട് സ്വദേശിനിയുടെ പണവും സ്വർണവുമാണ് ഇയാൾ തട്ടിയെടുത്തത്. പിന്നീട് കോട്ടയം കുറുമ്പനാടം സ്വദേശിനിയായ യുവതിക്കൊപ്പം തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലെ മറ്റ് ജില്ലകളിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
2023 മുതൽ ഇയാൾ കോട്ടയം മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രാർഥനാ സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ നിരവധി പേരുടെ പണവും സ്വർണ ഉരുപ്പടികളും തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.






