ബർമിങ്ങാം ∙ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ റാം എയർ ടർബൈൻ (റാറ്റ്) പറക്കലിനിടെ പുറത്തേക്കു വന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇന്നലെ അമൃത്സറിൽനിന്നും ബർമിങ്ങാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എഐ117 വിമാനത്തിന്റെ റാറ്റ് ആണ് ലാൻഡിങ്ങിനു മുൻപ് 400 അടി ഉയരത്തിൽ വച്ച് പുറത്തേക്ക് വന്നത്. വിമാനത്തിൽ സുരക്ഷാ പരിശോധനകൾ നടത്തി.
എല്ലാ വൈദ്യുതി സ്രോതസുകളും പ്രവർത്തനരഹിതമാകുമ്പോഴാണ് വിമാനത്തിന്റെ അടിയിൽനിന്ന് റാറ്റ് തനിയെ പുറത്തു വരുന്നത്. റാറ്റ് പ്രവർത്തിച്ചു തുടങ്ങണമെങ്കിൽ ജനറേറ്ററും എപിയുവും (ആക്സിലറി പവർ യൂണിറ്റ്) ബാറ്ററികളും തകരാറിലാകണം. കാറ്റിൽ കറങ്ങിയാണ് റാറ്റ് പ്രവർത്തിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വൈദ്യുതി മാത്രമേ റാറ്റിന് നൽകാനാകൂ. മറ്റു വിമാനങ്ങളിലേതുപോലെ പൈലറ്റുമാർ വിചാരിച്ചാൽ ഡ്രീംലൈനർ വിമാനത്തിലെ റാറ്റ് സംവിധാനം ഓൺ ആക്കാൻ കഴിയില്ല. അപകട ഘട്ടത്തിൽ തനിയെ ഓണാകുകയാണ് ചെയ്യുക. മുൻപ് അഹമ്മദാബാദ് വിമാനാപകടത്തിലും നിലംപതിക്കുന്നതിനു തൊട്ടുമുൻപ് റാറ്റ് പുറത്തേക്ക് വന്നിരുന്നു. റാറ്റ് പ്രവർത്തിച്ചാലും വിമാനത്തിന് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയണമെന്നില്ല.
വിമാനത്തിന്റെ എല്ലാ ഇലക്ട്രിക്കൽ, ഹൈഡ്രോളിക് സംവിധാനങ്ങളും സാധാരണ അവസ്ഥയിലാണെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ പരിശോധനകൾ നടക്കുകയാണ്. അതിനാൽ, ബർമിങ്ങാമിൽനിന്നു ഡൽഹിയിലേക്കുള്ള എഐ114 വിമാനം റദ്ദാക്കി. യാത്രക്കാർക്കായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും എയർ ഇന്ത്യ അറിയിച്ചു.






