റമസാൻ മാസത്തിൽ കാമ്പസിൽ ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് നിൽക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന തരത്തിൽ ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ പേരിൽ പുറത്തിറക്കിയ ഒരു വിജ്ഞാപനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ച് കണ്ടെത്തിയാൽ, യൂണിവേഴ്സിറ്റി അവരുടെ ‘വിവാഹം’ ഉടൻ നടത്തുമെന്നാണ് വൈറൽ നോട്ടീസിലുള്ളത്. എന്നാൽ ഈ അവകാശവാദം പൂർണമായും തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.
∙ അന്വേഷണം
This notification is issued by the Registrar of a university regarding behavior during the month of Ramadan.Standing together as a couple (boy & girl) is strictly prohibited on campus. Couples found violating this rule will have their marriage ceremony (Nikkah) arranged immediately.Violating couples are responsible for arranging their own wedding feast (Walima)എന്നാണ് വൈറൽ നോട്ടീസിലുള്ളത്.
വൈറൽ നോട്ടീസ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ഇതിൽ നിരവധി അസ്വാഭാവികതകൾ കണ്ടെത്തി. നോട്ടീസിന്റെ തലക്കെട്ടിലും ഫോണ്ടിലും വ്യത്യാസമുണ്ട്. ചില ഫോണ്ടുകൾ മങ്ങിയാണ് കാണപ്പെടുന്നത്. ഇത് എഡിറ്റ് ചെയ്തതാകാമെന്ന സൂചനകൾ നൽകി. കൂടാതെ, ഒരു പ്രശസ്ത സർവകലാശാലയുടെ ഔദ്യോഗിക അറിയിപ്പിൽ ഉപയോഗിക്കുന്ന ഭാഷാപരമായ ഘടനയല്ല നോട്ടീസില്‍ ഉപയോഗിച്ചിട്ടുള്ളത്.
ജാമിയ മില്ലിയ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റും ഞങ്ങൾ പരിശോധിച്ചു. ഇത്തരമൊരു സർക്കുലർ കണ്ടെത്താനായില്ല. 2026 ഫെബ്രുവരി 20 ന് പുറത്തിറക്കിയ അവസാന വിജ്ഞാപനം ബി.എഡ്., എം.ബി.എ (ഡിസ്റ്റൻസ് മോഡ്) പ്രോഗ്രാം ബാച്ച് 2025-26 ജനുവരിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി എന്നതാണ്.
ഇക്കാര്യം സ്ഥിരീകരിക്കാനായി ഞങ്ങൾ സർവകലാശാല അധികൃതരുമായി സംസാരിച്ചു. വൈറൽ നോട്ടീസ് വ്യാജമാണെന്നും സർവകലാശാല ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അറിയിപ്പ് പൂർണമായും വ്യാജമാണെന്ന് വ്യക്തമാക്കി ജാമിയ മിലിയ രജിസ്ട്രാർ ഓഫീസ് 2026 ഫെബ്രുവരി 24-ന് പുറപ്പെടുവിച്ച ഔദ്യോഗിക സർക്കുലറും ലഭിച്ചു. (സർക്കുലർ നമ്പർ. Gen-04/JMI/RO/E-T/2026)ഈ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സംബന്ധിച്ച് സർവകലാശാല ഡൽഹി പൊലീസ് സൈബർ സെല്ലിൽ പരാതി നൽകിയെന്നും. ഇത്തരം വ്യാജ വാർത്തകൾ അവഗണിക്കാൻ വിദ്യാർത്ഥികളോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നതായും സർക്കുലറിലുണ്ട്.
കൂടുതൽ തിരയലിൽ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള ബഹ്‌രിയ യൂണിവേഴ്‌സിറ്റിയുടെ പേരിലും സമാന നോട്ടീസ് പ്രചരിച്ചതായും. ഈ പോസ്റ്റർ വ്യാജമാണെന്ന് വ്യക്തമാക്കി ഇസ്‌ലാമാബാദ് ടുഡേ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചതായും കണ്ടെത്തി. രണ്ട് നോട്ടീസുകളും പരിശോധിച്ചപ്പോൾ ബഹ്രിയ യൂണിവേഴ്‌സിറ്റി പോസ്റ്റിൽ നിന്നുള്ള വാചകങ്ങൾ ജാമിയ മിലിയ ഇസ്ലാമിയയുടെ ലെറ്റർഹെഡിൽ എഡിറ്റ് ചെയ്ത് ചേർത്തതാണെന്ന് വ്യക്തമായി.
ലഭ്യമായ വിവരങ്ങളിൽ നിന്ന് ക്യാംപസിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നിന്നാൽ അവരുടെ വിവാഹം നടത്തിക്കൊടുക്കുമെന്ന തരത്തിലൊരു നോട്ടീസ് ജാമിയ മിലിയ സർവകലാശാല പുറപ്പെടുവിച്ചിട്ടില്ലെന്ന് വ്യക്തമായി.
∙ വസ്‌തുത
ക്യാംപസിൽ ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് നിൽക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ച് കണ്ടെത്തിയാൽ, യൂണിവേഴ്സിറ്റി അവരുടെ ‘വിവാഹം’ ഉടൻ നടത്തുമെന്ന വൈറൽ നോട്ടീസ് തെറ്റാണ്. ജാമിയ മില്ലിയ ഇസ്‌ലാമിയ ഇത്തരത്തിലുള്ള ഒരു അറിയിപ്പും നൽകിയിട്ടില്ല.പ്രചാരണം വ്യാജം.





