മൂന്നു പെൺകുട്ടികളെ അതിക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ ലൈവായി കാണിച്ച് അർജന്റീനയിലെ ലഹരികാർട്ടൽ. മൊറീന വെർഡി (20), ബ്രെൻഡ ഡെൽ കാസ്റ്റിലോ (20), ലാറ ഗുട്ടെറസ് (15) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇതിൽ മൊറീനയും ബ്രെൻഡയും ബന്ധുക്കളാണ്.
പെൺകുട്ടികളെ കാണാതായി അഞ്ചു ദിവസത്തിനു ശേഷം ബ്യൂനസ് ഐറിസിന്റെ തെക്കൻ പ്രദേശത്തുള്ള ഒരു വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ മൂന്നു പുരുഷന്മാരെയും രണ്ടു സ്ത്രീകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട‌്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന 20 വയസ്സുള്ള പെറു സ്വദേശി ഒളിവിലാണ്. ഇയാളുടെ ഫോട്ടോ അധികൃതർ പുറത്തുവിട്ടു. എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്യൂനസ് ഐറിസിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇരകളുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തി, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കമുള്ളവർ പാർലമെന്റിലേക്ക് മാർച്ച് നടത്തി.
പെൺകുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ചാണു കൊലപ്പെടുത്തിയത്. ഇവരുടെ വിരലുകൾ മുറിച്ചുമാറ്റുകയും നഖങ്ങൾ പിഴുതെടുക്കുകയും മർദിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്തതെന്ന് അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ ലൈവ് സ്ട്രീമിങ് ഇൻസ്റ്റഗ്രാമിലെ ഒരു സ്വകാര്യ അക്കൗണ്ടിലെ 45 അംഗങ്ങൾ കണ്ടുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അന്വേഷണം നടക്കുകയാണെന്നും മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും ദേശീയ സുരക്ഷ മന്ത്രി പട്രീഷ്യ ബുൾറിച്ച് പറഞ്ഞു.
അതിക്രൂര പീഡനങ്ങൾക്കൊടുവിൽ കൊലപ്പെടുത്തിയ മകളുടെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നെന്ന് ബ്രെൻഡയുടെ പിതാവ് പറഞ്ഞു. ഒരു മൃഗത്തോട് ചെയ്യാവുന്നതിലും അപ്പുറം ക്രൂരതയാണ് പ്രതികൾ അവരോടു ചെയ്തത് എന്നായിരുന്നു ഇരകളുടെ മുത്തച്ഛന്റെ പ്രതികരണം.
യുവതികൾ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും കുടുംബത്തിന്റെ അറിവില്ലാതെ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരുന്നെന്നും വിവരമുണ്ട്. അതേസമയം, അവരുടെ ബന്ധുക്കൾ ഇക്കാര്യം നിഷേധിച്ചു.






