ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് മോഹൻലാൽ. ഈ നിമിഷം തന്റേതുമാത്രമല്ല. മറിച്ച്, മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ്. മലയാള സിനിമയുടെ പാരമ്പര്യത്തിനും സർഗാത്മകതയ്ക്കും ലഭിച്ച ആദരവായിട്ടാണ് പുരസ്കാരത്തെക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിയായ അഭിമാനത്തോടെയും നന്ദിയോടെയുമാണ് ഈ വിശിഷ്ട പുരസ്‌കാരം ഏറ്റുവാങ്ങി നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്. മലയാള സിനിമയുടെ ഒരു പ്രതിനിധി എന്ന നിലയിൽ അംഗീകാരം നേടുന്ന നമ്മുടെ സംസ്ഥാനത്തുനിന്നുള്ള രണ്ടാമത്തെ വ്യക്തിയാകുന്നതിൽ അങ്ങേയറ്റം വിനയാന്വിതനാണ്.
ഈ നിമിഷം എന്റേത് മാത്രമല്ല. ഇത് മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ്. നമ്മുടെ സിനിമയുടെ പാരമ്പര്യത്തിനും സർഗാത്മകതയ്ക്കുമുള്ള ഒരു കൂട്ടായ ആദരവായിട്ടാണ് ഈ പുരസ്‌കാരത്തെ ഞാൻ കാണുന്നത്.
ഈ വാർത്ത അറിഞ്ഞപ്പോൾ, എന്നെ വികാരാധീനനാക്കിയത് ഈ ബഹുമതി മാത്രമല്ലായിരുന്നു. മറിച്ച് നമ്മുടെ സിനിമാ പാരമ്പര്യത്തിന്റെ ശബ്ദം മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരം ലഭിച്ചതിലാണ്.
മലയാള സിനിമയെ രൂപപ്പെടുത്തിയ എല്ലാവർക്കും വേണ്ടി ഈ പുരസ്‌കാരം ഏറ്റുവാങ്ങാനുള്ള നിയോഗമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. സത്യം പറഞ്ഞാൽ, ഈ ഒരു നിമിഷം എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും പ്രത്യക്ഷപ്പെട്ടിരുന്നില്ല’, മോഹൻലാൽ പറഞ്ഞു.
വൈകീട്ട് വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് മോഹൻലാലിന് പുരസ്കാരം സമ്മാനിച്ചത്. സദസ്സ് എഴുന്നേറ്റുനിന്ന്, നിറഞ്ഞ കയ്യടികളോടെയാണ് ഈ മുഹൂർത്തത്തിന് സാക്ഷികളായത്. മോഹൻലാലിനെ ഇതിഹാസമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വിശേഷിപ്പിച്ചു. താങ്കളൊരു ഉഗ്രൻ നടനാണെന്ന് മലയാളത്തിൽത്തന്നെ അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനുമേകിയ അതുല്യസംഭാവനകൾ പരിഗണിച്ചാണ് 2023-ലെ പുരസ്കാരം. 2004-ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുലഭിച്ച് രണ്ടുപതിറ്റാണ്ടിനുശേഷമാണ് ഈ ദേശീയ ബഹുമതി മലയാളസിനിമയിലേക്കെത്തുന്നത്.
പത്തുലക്ഷം രൂപയും സ്വർണകമൽ മുദ്രയും ഫലകവുമാണ് ബഹുമതി. കേന്ദ്ര വാർത്താവിതരണമന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരനിർണയസമിതിയാണ് മോഹൻലാലിനെ ബഹുമതിക്ക് തിരഞ്ഞെടുത്തത്.






