
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ഹയർ സെക്കൻഡറി അധ്യാപിക പുഴയിലേയ്ക്കു ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പിൽ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവിൽ ജയപ്രകാശിന്റെ ഭാര്യയുമായ സിന്തോളാണു (സിന്ധു-40) മരിച്ചത്.
നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ നിന്നാണു യാത്രക്കാരി ഇന്നലെ 6.45ഓടെ പുഴയിലേയ്ക്കു ചാടിയത്. അഗ്നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ ഏകദേശം 3 മണിക്കൂറിനു ശേഷം രാത്രി 9.30ഓടെ ഇവിടെ നിന്ന് 5 കിലോമീറ്റർ അകലെ സമ്പാളൂർ ഞാളക്കടവ് പാലത്തിനു 300 മീറ്റർ മുൻപായാണു മൃതദേഹം കണ്ടെത്തിയത്. നിലമ്പൂരിൽ നിന്നു കോട്ടയത്തേയ്ക്കു പോകുകയായിരുന്നു ട്രെയിൻ. റെയിൽവേ പാലം എത്തിയപ്പോൾ അധ്യാപിക പെട്ടെന്നു ട്രെയിനിന്റെ വാതിലിലൂടെ പുഴയിലേയ്ക്കു ചാടുകയായിരുന്നു. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ്. 8 വർഷമായി ഗവ. സ്‌കൂൾ അധ്യാപികയായ ഇവർ വെറും 3 ദിവസം മുൻപാണു ചെറുതുരുത്തി സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്. നേരത്തെ കോഴിക്കോട് ഫറോക്ക് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു. ചെറുതുരുത്തിയിൽ നിന്നു ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണു പുഴയിലേയ്ക്കു ചാടിയത്.
ഇവർക്കൊപ്പം ട്രെയിനിൽ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന അതേ സ്‌കൂളിലെ അധ്യാപിക ചാലക്കുടി സ്‌റ്റേഷനിൽ ഇറങ്ങി. ഇവർക്കൊപ്പം ഇറങ്ങേണ്ടിയിരുന്ന അധ്യാപിക ഇറങ്ങിയില്ലെന്ന് അറിഞ്ഞു അന്വേഷിക്കുന്നതിനിടെയാണു യുവതി ട്രെയിനിൽ നിന്നു പുഴയിൽ ചാടുന്നതായി കണ്ടെന്നു സുധീന്ദ്രൻ, സഞ്ജയ് എന്നീ യുവാക്കൾ പൊലീസിൽ അറിയിക്കുന്നത്. അവരുടെ കയ്യിൽ ബാഗ് ഉണ്ടായിരുന്നതായും ചാടുന്നതിനിടെ റെയിൽവേ പാലത്തിന്റെ കൈവരിയിൽ ഇടിച്ചതായും യുവാക്കൾ പൊലീസിനെ അറിയിച്ചു. അതോടെയാണു ചാടിയത് സിന്തോളാണെന്നു വ്യക്‌തമായത്. ഡിവൈഎസ്‌പി പി.സി.ബിജുകുമാർ, എസ്‌ഐ ഋഷിപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്‌ഥലത്തെത്തി. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്‌തമല്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി സംസ്‌കാരം പിന്നീട്. മകൾ: തീർഥ (നാലാം ക്ലാസ് വിദ്യാർഥിനി).