കോട്ടയം ∙ 20 വർഷം ദുബായിൽ കഷ്ടപ്പെട്ട് മിച്ചം പിടിച്ച തുകയ്ക്കാണ് കൊല്ലാട് മലമേൽക്കാവ് കല്ലുങ്കൽക്കടവ് മുല്ലശേരി പുത്തൻവീട്ടിൽ ഉമ്മൻ ജോൺ വീട് നിർമിച്ചത്. സിൽവർലൈൻ പ്രഖ്യാപനം നടന്ന വർഷം വീടിന്റെ നിർമാണം പൂർത്തിയായി. ഗൃഹപ്രവേശം നടത്താൻ ആലോചന തുടങ്ങിയ സമയത്താണ് വീടിന്റെ ഒരു ഭാഗത്തുകൂടിയാണ് റയിൽപ്പാതയുടെ അലൈൻമെന്റെന്ന് ഉമ്മൻ ജോണിന്റെ അമ്മ എലിസബത്ത് ജോൺ മനസ്സിലാക്കിയത്. എംടി സെമിനാരി സ്കൂളിൽനിന്നു വിരമിച്ച ഡപ്യൂട്ടി ഹെഡ്മിസ്ട്രസാണ് എലിസബത്ത്.
സിൽവർ ലൈൻ നടപ്പാക്കിയാൽ വീടു പൊളിക്കേണ്ടി വന്നേക്കുമെന്ന കാര്യം ആദ്യം എലിസബത്ത് മകനെ അറിയിച്ചില്ല. മകനറിയാതെ എലിസബത്ത് ജോൺ സമരങ്ങളിൽ പങ്കെടുത്തു. പിന്നീടാണ് ഇതു മകൻ അറിയുന്നത്. 5 വർഷമായി പദ്ധതി മരവിച്ചെങ്കിലും ഗൃഹപ്രവേശം നടത്തിയില്ല. തീരുമാനം വന്നശേഷം ഗൃഹപ്രവേശം എന്നായിരുന്നു കുടുംബത്തിന്റെ തീരുമാനം. ദുബായിലേക്ക് മടങ്ങിയ ഉമ്മൻ ജോൺ അടുത്ത വർഷം തിരിച്ചുവരും. തുടർന്ന് ഗൃഹപ്രവേശം. സ്വകാര്യ കമ്പനിയിലെ മാർക്കറ്റിങ് മാനേജരായ ഉമ്മൻ ജോൺ ഇപ്പോൾ ഇത്യോപ്യയിലാണ്.
പന്തൽ പൊളിക്കാൻ മുഖ്യമന്ത്രി വരുമോ?
മാടപ്പള്ളി ∙ റീത്ത് പള്ളി ജംക്‌ഷനിലെ സമരപ്പന്തൽ പൊളിച്ചുമാറ്റുമ്പോൾ മുഖ്യമന്ത്രി വി.ഡി.സതീശന്റെ സാന്നിധ്യം ഉണ്ടാകണമെന്ന് സമരസമിതി പ്രവർത്തകർക്ക് ആഗ്രഹം. മുഖ്യമന്ത്രിയെ കൊണ്ടുവന്ന് പന്തൽ പൊളിച്ചുമാറ്റലിന് തുടക്കമിടാൻ സമിതി ശ്രമിക്കുന്നു. അധികാരത്തിലെത്തിയാൽ പദ്ധതി പിൻവലിക്കുമെന്ന് വി.ഡി.സതീശൻ തിരഞ്ഞെടുപ്പുവേളയിൽ വാക്കു നൽകിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമരസമിതി പ്രവർത്തകർ മുഖ്യമന്ത്രിയെ സന്ദർശിച്ചു. ‘ നിങ്ങൾ പ്രതീക്ഷിക്കുന്ന വാർത്ത ഉടനെ എത്തും’ എന്നാണ് മുഖ്യമന്ത്രി വാക്കു നൽകിയതെന്ന് സമരസമിതിക്കാർ പറഞ്ഞു. ഉത്തരവ് പുറത്തിങ്ങുന്ന മുറയ്ക്കു മാടപ്പള്ളിയിലെ സമരം അവസാനിപ്പിക്കും. നാളെ 5ന് കോട്ടയം ഗാന്ധി സ്ക്വയറിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി വിക്ടറി ഡേ ആഘോഷിക്കും.
സമരപ്പന്തലിൽ ഇന്നലെ 1490–ാം ദിനം
2022 ഏപ്രിൽ 20ന് മാടപ്പള്ളി റീത്തുപള്ളി ജംക്‌ഷനിൽ ആരംഭിച്ച സ്ഥിരം സമരപ്പന്തൽ ഇന്നലെ 1490–ാം ദിനമായിരുന്നു. സമരനായിക റോസ്‌ലിൻ ഫിലിപ്പിന്റെ പുരയിടത്തിൽ തന്നെയാണ് പന്തൽ. പുരയിടത്തിൽ നിന്നാണ് റോസ്‌ലിനെ പൊലീസ് റോഡിലൂടെ വലിച്ചഴച്ച് കൊണ്ടുപോയത്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പലരും സമരപ്പന്തലിൽ എത്തിയിട്ടുണ്ട്.
സോമിയ ഹാപ്പിയാണ്
മാടപ്പള്ളി ∙ ‘ഇപ്പോൾ ഞാൻ ഹാപ്പിയാണ്.. മുഖ്യമന്ത്രി പറഞ്ഞില്ലോ കെറെയിൽ വരില്ലെന്ന്. അന്ന് റോഡിൽ ഉരഞ്ഞ് അമ്മയുടെ കയ്യും കാലും പൊട്ടി ചോര വന്നിട്ടും പൊലീസ് ജീപ്പിലേക്ക് തള്ളിക്കയറ്റി.’: റോസ്‍ലിൻ ഫിലിപ്പിന്റെ മകൾ സോമിയ മെറിൻ ഫിലിപ്പ് (12) ഇന്നലെ പറഞ്ഞു. സിൽവർ ലൈനിനുവേണ്ടി മാടപ്പള്ളി റീത്ത്പള്ളിയിൽ കല്ലിടാനായി എത്തിയ ഉദ്യോഗസ്ഥരെ തടയാനെത്തിയ റോസ്‌ലിനെ റോഡിലൂടെ വലിച്ചിഴയ്ക്കുമ്പോൾ കരഞ്ഞ് നിലവിളിച്ച് ഓടിയ മകൾ സോമിയ ഇന്നലെയും സമരവേദിയിലെത്തി.
പദ്ധതി പിൻവലിച്ചതായി ഇന്നലെ മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചതിനു പിന്നാലെ റോസ്‍ലിനും സോമിയയും മാടപ്പള്ളി റീത്ത്പള്ളി ജംക്‌ഷനിലെത്തി. പൊലീസുകാർ വലിച്ചിഴച്ച അതേ സ്ഥലത്ത് അമ്മയം മകളും ഇരുന്നു. അമ്മയുടെ കണ്ണുകൾ ഈറനഞ്ഞിപ്പോൾ മകൾ കവിളത്തൊരു ചുംബനം നൽകി.






