കൊച്ചി ∙ അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷയാണ് കോടതി റദ്ദാക്കിയത്. മറ്റു പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി.
പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27കാരനായ മകൻ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആൾക്കൂട്ടം അതിക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. പ്രതികൾ തന്നെ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് പ്രധാന തെളിവായി മാറിയത്. 2018 മേയ് 20ന് കുറ്റം നടന്ന് 90 ദിവസത്തിനകം അഗളി പൊലീസ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ 16 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു.
13 പേർക്ക് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷയാണ് വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയും വിധിച്ചു. ഇയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങി. ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾക്ക് കൊലപാതകക്കുറ്റം ചുമത്തി പരമാവധി ശിക്ഷ നൽകണമെന്നും, വെറുതെ വിട്ട പ്രതികൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി അപ്പീൽ നൽകിയിരുന്നു. 16 പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിൽ 12 പേർ ഇപ്പോഴും ജയിലിലാണ്.





