മുംബൈ∙ തളർന്ന് അവശനായി, അഴുക്കുപുരണ്ട വേഷത്തിൽ റോഡരികിൽ ഭിക്ഷയാചിക്കുകയായിരുന്നു അഭയ് സുരേഷ് ബെൽകോണി. വിറച്ചു കൊണ്ടു മെല്ലെ സംസാരിക്കുന്ന യുവാവിനോടു വിവരങ്ങൾ ചോദിച്ചപ്പോഴാണു മുംബൈ പൊലീസ് തിരിച്ചറിഞ്ഞത്; 47 ദിവസം മുൻപു കാണാതായ ഹോമിയോ വിദ്യാർഥിയാണെന്ന്. മഹാരാഷ്ട്ര നാന്ദേഡിൽ നിന്നുള്ള മൂന്നാം വർഷ ഹോമിയോപ്പതി വിദ്യാർഥിയായ അഭയിനെ (25) ഏപ്രിൽ 4നാണു ട്രെയിൻ യാത്രയ്ക്കിടെ കാണാതായത്. 300 കിലോമീറ്റർ അകലെ ജൽഗാവിലെ കോളജിലേക്കുള്ള യാത്രയിൽ ഫോണും പണവും സർട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി അഭയ് പൊലീസിനോടു പറഞ്ഞു. മുൻപേ തന്നെ ചെറിയ രീതിയിൽ മാനസിക ബുദ്ധിമുട്ട് നേരിട്ടിരുന്ന യുവാവിനു ബാഗ് പോയതോടെ മാനസിക സമ്മർദം കൂടി.
എന്തു ചെയ്യണമെന്ന അങ്കലാപ്പിൽ ഏതൊക്കെ വഴി പോയെന്നോ ഏതെല്ലാം ട്രെയിനുകളിൽ കയറിയെന്നോ അഭയിനു പറയാനാകുന്നില്ല. പലയിടത്തും കുടുംബം അന്വേഷിച്ചു വലയുമ്പോൾ അലയുകയായിരുന്നു അഭയ്. നാന്ദേഡിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള മുംബൈയിൽ എത്തിയപ്പോഴേക്കും തീർത്തും അവശനായി. വിശപ്പടക്കാൻ മുംബൈയിലെ മലാഡ് എസ്.വി റോഡിൽ ഭിക്ഷയാചിക്കുകയായിരുന്നു.
അതിനിടെയാണു മുംബൈ പൊലീസിന്റെ ഭിക്ഷാടന വിരുദ്ധ സ്ക്വാഡ് പരിശോധനയ്ക്കെത്തിയതും യാദൃച്ഛികമായി കണ്ടെത്തിയതും. സകലപ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കെ മുംബൈ പൊലീസിന്റെ സന്ദേശമെത്തിയ ഉടൻ അഭയിന്റെ അച്ഛൻ ഓടിയെത്തി, മകനെ തിരികെക്കൊണ്ടുപോകാൻ.







