തിരുവനന്തപുരം : വിവാഹവാഗ്ദാനം നൽകി യുവതിയിൽ നിന്ന് സ്വർണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ. മണക്കാട് പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന സച്ചിൻകുമാർ (32) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുള്ള 29-കാരിയായ യുവതിയെ കബളിപ്പിച്ച് ഒളിവിൽ പോയ സച്ചിനെ പാലക്കാടു നിന്നാണ് പൊലീസ് പിടികൂടിയത്.
യുവതിയെ വിവാഹംചെയ്യാം എന്ന് വാക്കു നൽകി നാലുവർഷത്തോളം പീഡിപ്പിക്കുകയും വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഏഴുപവൻ സ്വർണവും ഒൻപതു ലക്ഷത്തോളം രൂപയും കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതി. 2022 മുതൽ ഇക്കഴിഞ്ഞ ജനുവരി വരെയുള്ള കാലയളവിൽ ഇയാൾ യുവതിയെ പലയിടങ്ങളിൽ എത്തിച്ച് പീഡനം നടത്തിയിരുന്നു.
ഇതിനിടെ വിവാഹം കഴിക്കാമെന്ന് സച്ചിൻ യുവതിക്ക് ഉറപ്പുകൊടുത്തിരുന്നു. കഴിഞ്ഞ മാർച്ച് 30-ന് ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്യാമെന്നായിരുന്നു ഉറപ്പ് നൽകിയത്. എന്നാൽ യുവതിയും അമ്മയും ബന്ധുക്കളുമായി ക്ഷേത്രത്തിലെത്തിയെങ്കിലും വരനായ സച്ചിൻകുമാർ എത്തിയില്ല. ഇതേത്തുടർന്ന് വിവാഹം മുടങ്ങി.
വിവാഹത്തിൽ പങ്കെടുക്കേണ്ടിയിരുന്ന അടുത്ത സുഹൃത്ത് തിരുവല്ലത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചുവെന്നാണ് പിന്നീട് വരാതിരുന്നതിന് കാരണമായി പറഞ്ഞത്. അതിനുശേഷം ഇയാൾ പേരൂർക്കട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് സച്ചിൻ മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ പോകുന്നു എന്ന വിവരം യുവതി അറിഞ്ഞു. തുടർന്ന് യുവതി വിഴിഞ്ഞം പൊലീസിൽ പരാതി നൽകുകയായിരുന്നു.







