ഗൂഡല്ലൂർ ∙ നിറക്കൂട്ടുകളുടെ മനോഹാരിത വിരിയിച്ച് പനിനീർ പുഷ്പമേള ആരംഭിച്ചു. ഊട്ടി പുഷ്പമേളയോടനുബന്ധിച്ചുള്ള പനിനീർ പുഷ്പ മേള കലക്ടർ ലക്ഷ്മി ഭവ്യ തന്നേരു ഉദ്ഘാടനം ചെയ്തു. മേള 18 ന് സമാപിക്കും. മേളയുടെ ആദ്യ ദിനത്തിൽ തന്നെ നൂറുകണക്കിനു സഞ്ചാരികളാണ് പൂക്കളുടെ ഭംഗി കാണാനെത്തിയത്. പച്ചയും മഞ്ഞയും ഇളം കറുപ്പും വയലറ്റും ഓറഞ്ചും നിറഞ്ഞ അപൂർവയിനത്തിലുള്ള പനിനീർപൂക്കളാണ് ഉദ്യാനത്തിൽ വിരിഞ്ഞത്.
70000 പൂക്കൾ കൊണ്ട് നിർമിച്ച കൂറ്റൻ ഇരു അരയന്നങ്ങളാണ് മേളയിലെ ആകർഷണം. നീലഗിരിയിലെ പക്ഷികളുടെ സംരക്ഷണം ആസ്പദമാക്കി പക്ഷികളുടെ മാതൃകകളാണ് നിർമിച്ചിരിക്കുന്നത്. കൂറ്റൻ മലമുഴക്കി വേഴാമ്പൽ, കഴുകൻ,തൂക്കണാംകുരുവി, തുടങ്ങിയ പക്ഷികളുടെ മാതൃകളും ഒരുക്കി. പക്ഷികളുടെ മാതൃകളുടെ സമീപത്ത് സ്ഥാപിച്ച ക്യുആർ കോഡ് സ്കാൻ ചെയ്താൽ ആ പക്ഷിയുടെ ശബ്ദം കേൾക്കാം. ഉദ്യാനത്തിൽ അപൂർവയിനത്തിൽ പെട്ട 4,301 ഇനത്തിൽ പെട്ട പനിനീർ പൂക്കൾ വിരിഞ്ഞു.
പുഷ്പമേളയുടെ നൂറാം വർഷത്തിൽ പിറന്നതാണ് ഊട്ടി റോസ് ഗാർഡൻ. ഗാർഡൻ ഓഫ് എക്സ്സലൻസി തുടങ്ങിയ രാജ്യാന്തര അംഗീകാരങ്ങൾ ലഭിച്ച ഉദ്യാനമാണിത്. ബംഗളൂരു, ഒാസൂർ തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാരാണ് മേളയിലെ ആകർഷകമായ മാതൃകകൾ നിർമിച്ചത്. ഇവിടെ നിന്നാണ് പനിനീർ പൂക്കളും കൊണ്ടു വന്നത്.വസന്തോത്സവ പരിപാടികളും ഇതിനോടകം ആരംഭിച്ചു. മികച്ച പനിനീർ പുഷ്പങ്ങളുടെ ഉദ്യാനങ്ങൾക്ക് അവാർഡുകൾ വിതരണം ചെയ്യും. ഊട്ടിയിലെ പ്രശസ്തമായ പുഷ്പമേളയുടെ ദിവസം ഒൗദ്യോഗികമായി ഉടൻ അറിയിക്കുമെന്നും കലക്ടർ അറിയിച്ചു.








