പെട്രോൾ , ഡീസൽ വിലവർധനയ്ക്കു പിന്നാലെ രാജ്യത്തെ എടിഎം ഇടപാടുകളുടെ ഫീസും കൂട്ടിയേക്കും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോൾ നൽകേണ്ട എടിഎം ഇന്റർചേഞ്ച് ഫീ ഉയർത്താനാണ് നീക്കം. നിലവിൽ 19 രൂപയാണിത്. 21 രൂപയാക്കി ഉയർത്തുമെന്നാണ് വിവരം.
ബാങ്കുകളുടെ എടിഎം പ്രവർത്തനച്ചെലവിനെ ഇനിമുതൽ രാജ്യത്തെ മൊത്തവില പണപ്പെരുപ്പ സൂചികയിൽ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ഓരോ മാസവും ഇനി എടിഎം ഫീസിൽ മാറ്റമുണ്ടാകാം. പ്രവർത്തനച്ചെലവ് കൂടുകയും കുറയുകയും ചെയ്യുന്നതിന് അനുസരിച്ച് എടിഎം ഫീസിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.
സൗജന്യ പരിധി കഴിഞ്ഞതിനു ശേഷം മറ്റൊരു ബാങ്കിന്റെ എടിഎം ഉപയോഗിക്കുമ്പോൾ നൽകേണ്ടതാണ് എടിഎം ഇന്റർചേഞ്ച് ഫീസ്. ഡെബിറ്റ് കാർഡ് അനുവദിച്ച ബാങ്കാണ് എടിഎമ്മിന്റെ ഉടമസ്ഥരായ ബാങ്കിന് ഫീസ് നൽകേണ്ടതെങ്കിലും ഉപഭോക്താവിൽ നിന്നാണ് ഇത് ഈടാക്കുന്നത്. നിലവിൽ ഉപഭോക്താവ് എടിഎമ്മിൽ നിന്ന് എത്ര തുക പിൻവലിച്ചാലും ഒരേ ഫീസ് തന്നെയാണ് നൽകേണ്ടത്. ഇതിനും മാറ്റമുണ്ടാകും. സൗജന്യ പരിധിക്ക് ശേഷം ഈടാക്കുന്ന ഫീസും മാറും. നിലവിൽ മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ മൂന്നും ഗ്രാമങ്ങളിൽ അഞ്ചും എടിഎം ഇടപാടുകളാണ് സൗജന്യം. അതിനു ശേഷം പണം നൽകേണ്ടി വരും.
നിലവിൽ എടിഎം ഫീസ് നിശ്ചയിക്കുന്നത് നാഷണൽ പേയ്മെന്റ്സ് കോർപറേഷനും (എൻപിസിഐ) റിസർബ് ബാങ്കും (ആർബിഐ) ചേർന്നാണ്. ഇതിൽ കാലതാമസം വരാറുണ്ടെന്നും കൃത്യമായ ഇടവേളകളിൽ ഫീസ് പുനർനിശ്ചയിക്കണമെന്നുമാണ് ഈ മേഖലയിലെ കമ്പനികളുടെ ആവശ്യം. 2011നു ശേഷം മൂന്നു തവണ മാത്രമാണ് ഫീസ് കൂട്ടിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം മേയിൽ രണ്ടു രൂപ വർധിപ്പിച്ച് 19 രൂപ ആക്കിയതാണ് ഏറ്റവും ഒടുവിലത്തേത്. 2021 ഓഗസ്റ്റിലും രണ്ടു രൂപ വർധിപ്പിച്ചിരുന്നു. അതിനു മുമ്പ് ഏറെക്കാലം 15 രൂപയായിരുന്നു ഫീസ്. എന്നാൽ മൊത്ത വിലക്കയറ്റ തോതുമായി ഇതിനെ ബന്ധിപ്പിച്ചാൽ ആർബിഐ – എൻപിസിഐ അനുമതിയില്ലാതെ തന്നെ കമ്പനികൾക്ക് ഫീസ് കുറയ്ക്കാനും കൂട്ടാനും കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്.
ചെലവ് കൂടി
എടിഎം കൗണ്ടറുകളുടെ പ്രവർത്തന ചെലവ് വർധിച്ചെന്നാണ് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി പറയുന്നത്. അടുത്ത കാലത്തായി കെട്ടിട വാടക വർധിച്ചിട്ടുണ്ട്. വൈദ്യുതി നിരക്കും എടിഎമ്മിൽ പണം നിറയ്ക്കേണ്ട ചെലവും കൂടി. 2000 രൂപയുടെ നോട്ടുകൾ എടിഎമ്മുകളിൽ നിന്ന് പിൻവലിച്ചതും സ്ഥിതി വഷളാക്കി. 500 രൂപയോ അതിൽ താഴെയുള്ള കറൻസി മാത്രമാണ് നിലവിൽ ലഭ്യമാകുന്നത്. ഇത് കൂടുതൽ തവണ എടിഎമ്മിൽ പണം നിറയ്ക്കേണ്ട സ്ഥിതിയിലേക്ക് നയിച്ചതായും ഇവർ പറയുന്നു.
രാജ്യത്ത് ഡിജിറ്റൽ ബാങ്കിങ് വർധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും എടിഎമ്മുകളെ മാത്രം ആശ്രയിച്ച് പണമിടപാട് നടത്തുന്ന വലിയൊരു വിഭാഗമുണ്ട്. അത്തരക്കാർക്ക് നീക്കം തിരിച്ചടിയാകും. ദിവസവും പണമിടപാട് നടത്തേണ്ട ചെറുകിട ബിസിനസുകൾക്കും തിരിച്ചടിയാണ്.







