ന്യൂഡൽഹി ∙ സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഇക്കാര്യം ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. തീരുമാനം കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി അറിയിച്ചതായാണ് വിവരം. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയ്ക്കും രാഹുലിന്റെ ഫോൺകോളെത്തി. കൊച്ചിയിൽ നിന്നും രാവിലെ യാത്ര തിരിച്ച വി.ഡി. സതീശൻ നിലവിൽ കൊല്ലം പിന്നിട്ടു. രമേശ് ചെന്നിത്തല വീട്ടിനുള്ളിലെ മുറിയിലാണ്. അദ്ദേഹത്തിനൊപ്പം ജ്യോതികുമാർ ചാമക്കാലയും അൻവർ സാദത്ത് എംഎൽഎയും ഉണ്ട്. ഇന്ന് രാവിലെ ന്യൂഡൽഹിയിൽവച്ച് രാഹുൽ ഗാന്ധിയുമായി കെ.സി.വേണുഗോപാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയിൽവച്ച് ഒന്നര മണിക്കൂറോളം ഇരുവരും ചർച്ച നടത്തി.
ചാർട്ടേഡ് വിമാനത്തിൽ കേന്ദ്ര നിരീക്ഷകരും ദീപാദാസ് മുൻഷിയും തിരുവനന്തപുരത്തെത്തും. വിമാനം 4 മണിക്കാണ് തിരുവനന്തപുരത്ത് എത്തുന്നത്. കെ.സി.വേണുഗോപാൽ അതിലുണ്ടാവില്ലെന്നാണു വിവരം. വിമാനം ലാൻഡ് ചെയ്യാൻ എയർപോർട്ട് അധികൃതരോട് അനുവാദം ചോദിച്ചു. ഇതോടെ നിയമസഭാ കക്ഷി യോഗം നീളുമെന്ന് ഉറപ്പായി. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അറിയിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഗവർണറോട് സമയം ചോദിച്ചു. എപ്പോൾ വേണമെങ്കിലും എത്താമെന്നും ലോക്ഭവനിൽ ഉണ്ടാകുമെന്നുമായിരുന്നു ഗവർണറുടെ മറുപടി.
മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ നേതാക്കളെ വിളിച്ച് രാഹുൽ ഗാന്ധി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ഘടക കക്ഷികളോടും അദ്ദേഹം പേര് പറഞ്ഞിട്ടില്ല. നിയമസഭാ കക്ഷി യോഗത്തിന് മുൻപ് ഡൽഹിയിൽ നിന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതാണ് പതിവ് രീതി. എന്നാൽ ഇക്കാര്യത്തിലും അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. കക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആരെന്ന് പറയുമോ അതോ പാക്കേജ് പറയുമോ എന്ന കാര്യത്തിലും ആകാംക്ഷ തുടരുകയാണ്. കര്‍ണാടകയിലെ മുഖ്യമന്ത്രി തീരുമാനത്തിലടക്കം ഏറെ നിർണായകമായ കെസിയുടെ ഡൽഹിയിലെ 51 ലോധി എസ്റ്റേറ്റ് എന്ന വീട് കുറച്ച് ദിവസങ്ങളായി ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.
വി.ഡി. സതീശൻ രാവിലെ 7.15 ഓടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. മകൾ ഉണ്ണിമായയും സഹോദരന്റെ മകളും അദ്ദേഹത്തിനൊപ്പം കാറിലുണ്ട്. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ തുടരുകയാണ് രമേശ് ചെന്നിത്തല. അവസാന നിമിഷവും സമവായ സ്ഥാനാർഥിയായി ചെന്നിത്തലയുടെ പേര് ഹൈക്കമാൻഡ് നിർദേശിക്കുമെന്ന്ണ് അദ്ദേഹത്തിന്റെ ക്യാംപിന്റെ വിശ്വാസം. അതിനിടെ ലീഗ് എംഎൽഎമാർ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എത്തുന്നതിൽ അസൗകര്യം അറിയിച്ചു. ലീഗിന്റെ എംഎൽഎമാർ ഒപ്പിട്ട കത്ത് ഇമെയിൽ വഴി നൽകിയേക്കുമെന്നാണ് സൂചന. രാവിലെ ലീഗ് യോഗം ചേർന്നേക്കുമെന്നും സൂചനയുണ്ട്. ഗവർണർക്കുള്ള കത്ത് എല്ലാവരിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.
മുഖ്യമന്ത്രി പ്രഖ്യാപനം നടക്കുന്നത് വരെ തീരുമാനം രഹസ്യാത്മകമായി സൂക്ഷിക്കാനാണ് കോൺഗ്രസ് തീരുമാനം. നിയമസഭാ കക്ഷി യോഗം അലങ്കോലമാകരുതെന്ന ജാഗ്രതയാണ് ഇതിനു പിന്നിൽ. പ്രവർത്തകരുടെ പ്രതിഷേധവും നേതൃത്വം കണക്കിലെടുക്കുന്നുണ്ട്. മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച പാർട്ടി തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ്മുൻഷിക്ക് കൈമാറാനാണ് സാധ്യത.







