ഗുരുവായൂർ ∙ കുടുങ്ങുമെന്നായപ്പോൾ കള്ളൻ മര്യാദക്കാരനായി. മോഷ്ടിച്ച 10 പവനിൽ 8 പവനും വീട്ടുടമയുടെ ഗേറ്റിനകത്ത് പൊതിഞ്ഞു ഭദ്രമാക്കി കവറിൽ കൊണ്ടുവന്നുവച്ചു. കൂടെ അവ്യക്തതയും അക്ഷരപ്പിശകും നിറഞ്ഞ ഒരു കത്തും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണു സ്വർണപ്പൊതി ലഭിച്ചത്. ‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ 2 പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്.’ ഇതാണ് കത്തിലുള്ളത്. വിറ്റ 2 പവൻ തിരിച്ചു തരാം എന്നും അവ്യക്തമായി എഴുതിയിട്ടുണ്ടെന്നു കരുതുന്നു.
കഴിഞ്ഞ 8ന് രാത്രി 12.50ന് അരിയന്നൂരിൽ മൈത്രി ഓഡിറ്റോറിയത്തിനു സമീപം പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ നിന്നാണ് 10 പവൻ മോഷണം പോയത്. കുഞ്ഞുമുഹമ്മദിന്റെ മകൾ ഡോ.ബുഷറയും ഭർത്താവ് ഡോ.അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറിയോടു ചേർന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയിൽ നിന്നാണ് കള്ളൻ 10 പവനുമായി കടന്നത്. ഹാളിലേക്കുള്ള വാതിലും പൂട്ടിയതായി വീട്ടുകാർക്ക് ഉറപ്പില്ലായിരുന്നു.
മോഷ്ടാവിനെ മനസ്സിലാവുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ, പിടിക്കപ്പെടും എന്നുറപ്പായതിനാലാണു സ്വർണം മടക്കി മാപ്പ് അപേക്ഷിച്ചതെന്നാണു പൊലീസ് നിഗമനം. വീടിന്റെ പുറത്ത് സിസിടിവി ഇല്ലാത്തതിനാൽ സ്വർണം കൊണ്ടുവന്ന വച്ച ദൃശ്യങ്ങൾ ലഭിച്ചില്ല. ഒരു മാലയും ഒരു ജോടി കമ്മലും ഒഴിച്ചുള്ള സ്വർണാഭരണങ്ങൾ തിരികെക്കിട്ടി.






