മുംബൈ ∙ ‘അയാൾ എനിക്കു മരിച്ചതിനു തുല്യനാണ്. നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരനു തൂക്കുകയർ പോരാ. ആ കുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്തു തന്നെ അയാളെ ചുട്ടുകൊല്ലണം. എന്നാലും എന്റെയുള്ളിലെ കനൽ അടങ്ങില്ല. അയാളുടെ മുഖം കാണാനോ മരണവാർത്ത അറിയാനോ പോലും ആഗ്രഹിക്കുന്നില്ല’– പുണെയിലെ ഭോറിൽ 4 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭീംറാവു കാംബ്ലി(65)യുടെ ഭാര്യയുടെ വാക്കുകളാണിത്.
അയാളെ പിതാവെന്നു വിളിക്കാൻ പോലും ലജ്ജിക്കുകയാണെന്നും എങ്ങനെയാണോ ആ കുഞ്ഞ് കൊല്ലപ്പെട്ടത് അതേ രീതിയിൽ തന്നെ അയാളെയും ശിക്ഷിക്കണമെന്നും മകനും മാധ്യമങ്ങളോടു പറഞ്ഞു.
പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നാണു കുടുംബത്തിന്റെ ആവശ്യം. 10 വർഷത്തോളമായി ഭീംറാവുവുമായി ബന്ധമില്ലെന്നു കുടുംബം അറിയിച്ചു. സമൂഹത്തിൽ നിന്നു വലിയ തോതിലുള്ള അപമാനം നേരിടേണ്ടിവന്ന സാഹചര്യത്തിലാണു കുടുംബം പരസ്യമായി രംഗത്തെത്തിയത്.





