കാരാകുറുശ്ശി ∙ കുണ്ടംതോട് നെടുമണ്ണ് വെട്ടത്തുപറമ്പ് ഗോവിന്ദനുണ്ണിയുടെ വീട്ടുപറമ്പിൽ നിന്നു ലഭിച്ച നിലമാങ്ങ കൗതുകമായി. തൊടിയിൽ കൃഷിക്കായി കിളച്ചപ്പോഴാണു നിലമാങ്ങ ലഭിച്ചത്. വളരെ അപൂർവമായി മാത്രം കാണുന്ന അമൂല്യമായ ഔഷധക്കൂണാണിത്. ഞെട്ടുള്ള മാങ്ങയെപ്പോലിരിക്കുന്നതുകൊണ്ടാണ് ഇതിനു നിലമാങ്ങയെന്ന പേരു വന്നത്. ചെറുതും വലുതുമായ ഇരുപതോളം നിലമാങ്ങകളാണു ലഭിച്ചത്. ഇവ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.
സ്‌ക്ലറോട്ടിയം സ്റ്റിപിറ്റാറ്റം എന്നാണു ചിതൽക്കിഴങ്ങ് എന്ന പേരുള്ള നിലമാങ്ങയുടെ ശാസ്ത്രനാമം. പഴയ കെട്ടിടാവശിഷ്ടങ്ങളിലും ചിതൽപ്പുറ്റുകളിലും വളരുന്ന നിലമാങ്ങ പാൽച്ചിതലിന്റെ ഇഷ്ടഭക്ഷണമാണ്. കറുത്ത നിറവും അകത്തു വെള്ള നിറവുമുള്ളതാണിത്. വയനാട്ടിലെ സ്വാമിനാഥൻ ഫൗണ്ടേഷൻ പുറത്തിറക്കിയ ‘ഔഷധക്കൂണുകൾ’ എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ചു വിവരിക്കുന്നുണ്ട്.
മിഥുനം, കർക്കടകം മാസങ്ങളിൽ മണ്ണിനടിയിൽ നിന്നു കറുത്ത പൊടിയോടു കൂടിയ നാരുകൾ പൊന്തിവരാറുണ്ട്. ഇതു നിലമാങ്ങയിൽ നിന്നു വരുന്നതാണ്. ഇതു ചതച്ചിട്ട്, വെളിച്ചെണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദനയ്ക്ക് ആശ്വാസം ലഭിക്കുമെന്നും പറയുന്നു. ചുമ, മഞ്ഞപ്പിത്തം, വയറുവേദന, നേത്രരോഗങ്ങൾ, ഛർദി, ശരീരവേദന എന്നിവയ്ക്കെല്ലാമുള്ള ഔഷധമാണ്. രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗത്താൽ മണ്ണു നശിച്ചതാണു നിലമാങ്ങകൾ അപൂർവമാകാൻ കാരണം.





