മൈസൂരു∙ മൈസൂരുവിലെ മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് നൽകുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി. ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ തൂവലും ചോരയും പ്ലാസ്റ്റിക്കും പാറ്റയും കണ്ടെത്തിയതായി വിദ്യാർഥികളുടെ പരാതിയിൽ പറയുന്നു. അഞ്ച് ഹോസ്റ്റലുകളിലേക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന ഗ്ലോബൽ എജ്യൂക്കേഷൻ സർവീസ് എന്ന ഏജൻസിക്കെതിരെയാണ് പരാതി. മലയാളികളുടെ ഉടമസ്ഥതയിലുള്ള ഏജൻസിയാണിത്. പരാതിയ്ക്കു പിന്നാലെ കെ.സി.വേണുഗോപാലിന്റെ ഇടപെടലിനെ തുടർന്ന് കർണാടക സർക്കാർ മെസ് അടപ്പിച്ചു. കൺസൾട്ടൻസിയുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.
കോഴിക്കറിയിൽനിന്ന് തൂവലും ചോരയും കിട്ടും. കഴിഞ്ഞദിവസമെത്തിച്ച ചപ്പാത്തിയിൽനിന്ന് പ്ലാസ്റ്റിക് കഷ്ണങ്ങൾ കിട്ടി. മറ്റൊരു ദിവസം ചോറിൽനിന്ന് പാറ്റയെ കിട്ടിയെന്നും വിദ്യാർഥികൾ പറയുന്നു. 80,000 രൂപയാണ് ഒരു വിദ്യാർഥിയിൽനിന്ന് മെസ്സ് ഫീസായി വാങ്ങുന്നത്. കുട്ടികൾക്ക് പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും അനുവാദമില്ല. കോളജുകളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് പ്രത്യുപകാരമായാണ് ഇവർക്ക് മെസ് നടത്തിപ്പ് നൽകിയിട്ടുള്ളതെന്നാണ് വിവരം.
ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് പരാതി പറയുകയോ ചോദ്യം ചെയ്യുകയോ ചെയ്താൽ ശിക്ഷാ നടപടിയുണ്ടാകുെമന്ന് വിദ്യാർഥികൾ പറയുന്നു. ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും സർട്ടിഫിക്കറ്റ് നൽകില്ലെന്നും അധികൃതർ ഭീഷണിപ്പെടുത്തുമെന്നും വിദ്യാർഥികൾ പറഞ്ഞു. ശുചിമുറിയിൽപ്പോലും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നുണ്ടെന്നാണ് പരാതി. അതേസമയം, ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കോളജ് മാനേജ്മെന്റുകൾ നടപടിയെടുത്തിട്ടില്ല.






