കൊല്ലം∙ മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരനെ ബോർഡിങ് സ്കൂളിൽ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന് പരാതി. പുനലൂർ വെട്ടിത്തിട്ട ലിവിങ് വാട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിക്കെതിരെ (ബോയ്സ് ഹോം) ആണ് ആരോപണം. സംഭവത്തിൽ ബോയ്സ് ഹോം വാർഡൻ ടോം, പാചകക്കാരൻ ബിജു കുര്യൻ എന്നിവരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ബിജു കുര്യന്റെ 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് കുട്ടിയെ പാചകക്കാരനും വാർഡനും ചേർന്ന് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. വീട്ടിലെത്തിയ കുട്ടി അസ്വാഭാവികത പ്രകടിപ്പിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് സംഭവം പുറത്തുപറഞ്ഞത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പണം എടുത്തിട്ടില്ലെന്ന് കുട്ടി ആവർത്തിച്ചെങ്കിലും കേൾക്കാൻ വാർഡനും പാചകക്കാരനും തയാറായില്ലെന്നും തലകീഴായി കെട്ടിത്തൂക്കി മർദിക്കാൻ ശ്രമിച്ചെന്നും കുട്ടി പൊലീസിനു മൊഴി നൽകി. തുടർന്ന് ടോമിനെയും ബിജു കുര്യനെയും അറസ്റ്റ് ചെയ്തു. പൊലീസ് സ്ഥലത്തെത്തി ബോയ്സ് ഹോമിന്റെ ചുമതലക്കാരുടെ മൊഴിയെടുത്തു. രാവിലെ നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സ്ഥാപനം അടച്ചുപൂട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ബോയ്സ് ഹോം ജീവനക്കാരനെ ഉച്ചയോടെ നാട്ടുകാർ തടഞ്ഞുവച്ചു.





