കൽപ്പറ്റ: പരാതിയുയർന്ന വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയടക്കാനുള്ള നടപടികൾ ആരംഭിച്ചു. മുണ്ടക്കൈ സ്വദേശി നൗഫലിന് ലഭിച്ച വീട്ടിലാണ് ചോർച്ച കണ്ടെത്തിയത്. തുടർന്ന് വീടിന്റെ ടെറസിൽ വെള്ളം കെട്ടിനിർത്തിയുള്ള പരീക്ഷണം നടത്തിയിരുന്നു. വീട് ചോരുന്നതായുള്ള പരാതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഇത് വലിയ വിവാദമായിരുന്നു.
കഴിഞ്ഞദിവസം റവന്യൂ മന്ത്രി നേരിട്ടെത്തി ചോർച്ച കണ്ടെത്തിയ ഭാഗത്തെ പെൻസിൽ വര മായ്ക്കാൻ ശ്രമം നടത്തിയിരുന്നു. ഈ ഭാഗത്താണ് ഇപ്പോൾ മേൽക്കൂരയിൽ പ്ലാസ്റ്ററിംഗ് ജോലികൾ നടക്കുന്നത്. ടൗൺഷിപ്പിലെ മൂന്ന് വീടുകളിലാണ് സമാനമായ രീതിയിൽ ചോർച്ച കണ്ടെത്തിയത്.
103 വീടുകൾ അടുത്ത ദിവസങ്ങളിൽ തന്നെ കൈമാറ്റത്തിന് തയ്യാറാകും. ഇത്രയും വീടുകളിൽ എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും. ഈ മാസം അവസാനം തന്നെ 178 വീടുകൾ കൈമാറുമെന്ന് ടൗൺഷിപ്പ് സന്ദർശനവേളയിൽ റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചിരുന്നു.







