ലൊസാഞ്ചലസ് ∙ ഇറാൻ സർക്കാരിന് വേണ്ടി ആയുധ ഇടപാട് നടത്തിയതിന് യുഎസിൽ സ്ഥിരതാമസമാക്കിയ ഇറാൻ പൗരയെ അറസ്റ്റ് ചെയ്തു. ലൊസാഞ്ചലസിലെ വിമാനത്താവളത്തിൽ നിന്നാണ് 44 കാരിയായ ഷമീം മാഫിയെ അറസ്റ്റ് ചെയ്തത്. ഇവർ നടത്തിയ ഇടപാടിൽ സായുധ ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ, സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്ക് അയക്കേണ്ട സ്ഫോടകവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിയമപരമായ അനുമതിയില്ലാതെ ആയുധ ഇടപാടുകൾ നടത്തിയെന്ന കുറ്റം ചുമത്തിയാണ് മാഫിയെ അറസ്റ്റ് ചെയ്തത്.
2025ൽ ഒമാൻ ആസ്ഥാനമായുള്ള ‘അറ്റ്ലസ് ഇന്റർനാഷനൽ ബിസിനസ്’ എന്ന വ്യാജ കമ്പനി ഉപയോഗിച്ച് ഇവർ ഇടപാടുകൾ നടത്തിയതായും ആരോപണമുണ്ട്. ഇറാന്റെ സൈനികോപകരണമായ മോഹജർ–6 സായുധ ഡ്രോണുകൾക്കായി 70 ദശലക്ഷം ഡോളർ കരാർ ഉണ്ടാക്കിയെന്നും, 2023 മുതൽ സുഡാന്റെ പ്രതിരോധ മന്ത്രാലയത്തിലേക്ക് 55,000 ബോംബ് ഫ്യൂസുകൾ എത്തിച്ചതായും ആരോപിക്കപ്പെടുന്നു. ഇത്തരം ആയുധ ഇടപാടുകൾക്ക് മേൽനോട്ടം വഹിക്കാൻ ഷമീമിന് നിയമപരമായ അനുമതി ഇല്ലെന്നാണ് കണ്ടെത്തൽ. 2022 ഡിസംബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ ഇറാന്റെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി മന്ത്രാലയവുമായി മാഫി നേരിട്ട് ബന്ധപ്പെട്ടിരുന്നത് സാധൂകരിക്കുന്ന ഫോൺ രേഖകളുണ്ടെന്നും കോടതി കണ്ടെത്തി.
2013ൽ ഇറാനിൽ നിന്നെത്തിയ മാഫിക്ക് 2016-ൽ യുഎസിൽ സ്ഥിരതാമസാനുമതി ലഭിച്ചു. ഇറാനിയൻ ഭരണകൂടത്തിനു വേണ്ടി യുഎസിൽ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ തന്നോട് ഇറാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ മാഫി പറഞ്ഞു. 2020-ൽ ഇറാനിയൻ അധികൃതർ മാഫിക്ക് പിതാവിൽ നിന്ന് ലഭിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇതിനു ശേഷം, ഇറാനിലെ രഹസ്യാന്വേഷണ മന്ത്രാലയം അവരോട് യുഎസിൽ ഒരു ബിസിനസ് ആരംഭിക്കാൻ ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു. ഇറാന് പുറത്ത് നിന്ന് പ്രവർത്തിക്കുന്നതു കൊണ്ട് തനിക്ക് കൂടുതൽ വിലയുണ്ടെന്ന് മാഫി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.








