കോഴിക്കോട് ∙ വെള്ളയിൽ പോലീസ് സ്റ്റേഷനു സമീപം വച്ച് അപകടത്തിൽപ്പെട്ട കാറിൽ നിന്നും 2.84 ഗ്രാം എംഡിഎംഎ കണ്ടെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാർ ഓടിച്ചിരുന്ന ഡ്രൈവർ പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റു പറമ്പ് വീട്ടിൽ മനുവിനെ (24) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഏപ്രിൽ 5ന് രാത്രി എട്ടു മണിയോടു കൂടി മനു ഓടിച്ചുവന്ന കാർ നിയന്ത്രണം വിട്ട് പള്ളിക്കണ്ടി സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ മനുവിനെയും സ്കൂട്ടർ യാത്രികനെയും പുതിയാപ്പ സ്വദേശിയായ പ്രണവ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇതിനിടയിൽ മനു തനിക്ക് അപകടം പറ്റിയ വിവരം സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുയും പിന്നാലെ ആശുപത്രിയിൽ എത്തിയ സുഹൃത്തുക്കൾ യാതൊരു പ്രകോപനവും കൂടാതെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ച യുവാവിനെ ക്യാഷ്വലിറ്റിക്കു മുൻവശത്തു വച്ച് ആക്രമിച്ച് മാരകമായി പരുക്കേൽപ്പിച്ചു. നെറ്റിയിൽ നിന്നും രക്തം വാർന്ന് യുവാവിന്റെ ബോധം നഷ്ട്ടപ്പെടുകയും, ഇതുകണ്ട് ആക്രമണം നടത്തിയ പ്രതികൾ ഓടിരക്ഷപ്പെടുകയും ചെയ്തു.
തുടർന്ന് യുവാവിന്റെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കാർ ഓടിച്ച യുവാവിനെയും സുഹൃത്തിക്കളെയും പറ്റി സംശയം തോന്നിയ പൊലീസ് അപകടസ്ഥലത്തെത്തി കാർ തുറന്ന് പരിശോധിക്കുകയും കാറിൽ സൂക്ഷിച്ച ബാഗിനുള്ളിലെ പേഴ്സിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.840 ഗ്രാം എംഡിഎംഎയും ഇത് ഉപയോഗിക്കുന്നതിന് വേണ്ടി സൂക്ഷിച്ച ഗ്ലാസ് ട്യൂബും മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെത്തി. അപകടത്തിൽപ്പെട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
കാറിൽ നിന്നും പൊലീസ് എംഡിഎംഎ കണ്ടെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ആശുപത്രിയിൽ നിന്നും ആരോടും പറയാതെ മുങ്ങി. തുടർന്ന് പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കുകയും പ്രതിയായ മനുവിനെ എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജട്ടി റോഡിൽ വച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മിഥുൻ, അസി. സബ് ഇൻസ്പെക്ടർ നിഷാദ്, സിവിൽ പൊലീസ് ഓഫിസർ നൗഷാദ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് മനുവിനെ പിടികൂടിയത്. പ്രതിയായ മനുവിനെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിനും, പൊതുസ്ഥലത്ത് വച്ച് മദ്യപിച്ചതിനും മറ്റും വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.





