മുംബൈ ∙ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. വിരാർ സ്വദേശിനിയായ നേഹ കൻഡേവാൾ എന്ന ജന്നത് (22), നാസിക് സ്വദേശി കേസരിമൽ രങ്ക (45) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡു ചെയ്തു. മഹാരാഷ്ട്രയിലെ മീരാഭയന്ദറിലാണ് സംഭവം.
പിതാവോ അമ്മാവനോ ആയി ചമഞ്ഞ്, വധുവിനെ അന്വേഷിക്കുന്ന പുരുഷന്മാരെ പ്രതിയായ കേസരിമൽ രങ്ക സമീപിക്കും. നാൽപ്പതു വയസിനു മേൽ പ്രായമുള്ള വിവാഹമോചിതരായ പുരുഷന്മാരായിരുന്നു അവരുടെ ഇരകൾ. നേഹയുടെ ചിത്രങ്ങൾ ഭാവി വധു എന്ന നിലയിൽ ഇവർക്ക് അയച്ചുകൊടുക്കുകയും ചെയ്യും. തുടർന്ന് വിവാഹത്തിനുള്ള താൽപര്യം അറിയിക്കും. വിവാഹം നടന്നാൽ ചടങ്ങുകൾ കഴിഞ്ഞ് രണ്ടു മൂന്നു ദിവസത്തിനു ശേഷം ഇവരുടെ പണവും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമായി ഇവർ കടന്നുകളയുകയാണ് പതിവ്.
ഏതാനും വർഷങ്ങൾക്കു മുമ്പ് വിരാറിൽ വച്ചാണ് പ്രതികൾ പരിചയപ്പെട്ടതെന്നും തുടർന്ന് തട്ടിപ്പ് ആരംഭിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ അഞ്ച് കേസുകളിൽ ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർ കൂടുതൽ ആളുകളെ ഇത്തരത്തിൽ വഞ്ചിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. വഞ്ചനയും മോഷണവും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.





