നാഗ്പുർ ∙ കാർ മോഷ്ടിക്കാൻ യുവ വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം ശ്മശാനത്തിനു സമീപം കുറ്റിക്കാട്ടിൽ തള്ളിയ 3 എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ. കെഡികെ കോളജിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥികളാണു പിടിയിലായത്. സ്‌പെയർ പാർട്‌സ് ബിസിനസുകാരനും നാഗ്പുർ വാഡി നിവാസിയുമായ സുജിത് ഉപാസ്‌റാവു ഭോജാപുരെയാണ് (44) കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ പരീക്ഷയ്ക്കു ശേഷം വിദ്യാർഥികൾ സ്കൂട്ടറിൽ യാത്ര ചെയ്യവേ, സുജിത്തിനെ വർധമാൻ നഗർ പാലത്തിൽ അമിതമായി മദ്യപിച്ച നിലയിൽ കാറിൽ ഒറ്റയ്ക്കു കണ്ടു. വിദ്യാർഥികൾ ഇയാളുടെ അടുത്തെത്തി സഹായം വാഗ്ദാനം ചെയ്തു. കാറുമായി മണിക്കൂറുകൾ കറങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു കല്ലുകൊണ്ടു തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തെളിവില്ലാതിരിക്കാൻ മൃതദേഹം കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞു.
കാറും 2 മൊബൈൽ ഫോണുകളും പ്രതികൾ കൈക്കലാക്കിയിരുന്നു. കാണാനില്ലെന്ന പരാതിയെ തുടർന്നു സുജിത്തിനു വേണ്ടി അന്വേഷണം നടത്തിയ പൊലീസ് സംശയ സാഹചര്യത്തിൽ കണ്ട കാർ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലാണു ഫലം കണ്ടത്.







