വാഷിങ്ടൻ∙ ഇറാൻ രണ്ട് സൈനിക വിമാനങ്ങൾ വെടിവച്ചിട്ടത് അമേരിക്കയെ സംബന്ധിച്ചിടത്തോളം അത്യപൂർവമായ തിരിച്ചടിയാണ്. കഴിഞ്ഞ 20 വർഷത്തിനിടെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇറാന്റെ സൈനികശേഷി പൂർണമായും തകർക്കപ്പെട്ടു എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിലാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഇറാൻ വെടിവച്ചിട്ട യുഎസ് എഫ്–15ഇ സ്ട്രൈക്ക് ഈഗിൾ വിമാനത്തിലുണ്ടായിരുന്ന ഒരു സൈനികനെ രക്ഷപ്പെടുത്തിയതായും രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും യുഎസ് വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ ഒരു എ-10 യുദ്ധവിമാനവും തകർത്തതായി ഇറാൻ മാധ്യമങ്ങൾ അവകാശപ്പെടുന്നുണ്ട്.
ഇതിനു മുൻപ് അമേരിക്കൻ യുദ്ധവിമാനം പോരാട്ടത്തിനിടെ വെടിവച്ചിടുന്നത് 2003ലെ ഇറാഖ് അധിനിവേശത്തിനിടെയായിരുന്നു. അന്ന് എ-10 തണ്ടർബോൾട്ട് വിമാനമാണ് തകർക്കപ്പെട്ടതെന്ന് മുൻ പൈലറ്റും വിരമിച്ച ബ്രിഗേഡിയർ ജനറലുമായ ഹൂസ്റ്റൺ കാന്റ്‌വെൽ മാധ്യമങ്ങളോട് പറഞ്ഞു. തോളിൽവച്ച് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ചായിരിക്കും ഇറാൻ യുഎസ് വിമാനത്തെ തകർത്തതെന്ന് വിദഗ്ധർ പറയുന്നു. ഇറാൻ യുദ്ധത്തിൽ ഇതുവരെ 13,000ത്തിലധികം ദൗത്യങ്ങൾ അമേരിക്കൻ സേന പൂർത്തിയാക്കിയെന്നും 12,300ലധികം ലക്ഷ്യങ്ങൾ തകർത്തെന്നുമാണ് യുഎസ് സെൻട്രൽ കമാൻഡ് പറയുന്നത്. എന്നാൽ ഒരു മാസത്തിലേറെ നീണ്ട ശക്തമായ വ്യോമാക്രമണങ്ങൾക്കും ഇറാന്റെ സൈന്യത്തെ പൂർണമായി കീഴ്പ്പെടുത്താനായിട്ടില്ല.
2003 ഏപ്രിൽ 8ന് ബാഗ്ദാദിൽ യുഎസ് വിമാനം തകർന്നപ്പോൾ പൈലറ്റ് പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. ഇറാൻ പോലെ ഉയർന്ന വെല്ലുവിളിയുള്ള മേഖലകളിൽ മിസൈലുകളെ പ്രതിരോധിക്കാൻ പൈലറ്റുമാർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നു കാന്റ്‌വെൽ പറഞ്ഞു. അമേരിക്കയ്ക്ക് ആദ്യമായല്ല ഇറാനിൽ വച്ച് വിമാനം നഷ്ടമാകുന്നത്. 1980 ൽ ടെഹ്‌റാനിലെ യുഎസ് എംബസിയിലുണ്ടായിരുന്ന അമേരിക്കൻ ബന്ദികളെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ ഒരു സൈനിക ഹെലികോപ്റ്ററും വിമാനവും പൊട്ടിത്തെറിച്ചിരുന്നു. കടുത്ത പൊടിക്കാറ്റും യന്ത്രത്തകരാറുകളും ഉൾപ്പെടെയുള്ള തടസ്സങ്ങളെത്തുടർന്ന് അന്ന് ആ ദൗത്യം ഉപേക്ഷിച്ചിരുന്നു. വിമാനങ്ങൾ തിരികെ പറന്നുയരുന്നതിനിടെ ഹെലികോപ്റ്റർ വിമാനത്തിൽ ഇടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. ഈ അപകടത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.







