വാഷിങ്ടൻ ∙ അമേരിക്കയിൽ ജനിച്ചവർക്ക് പൗരത്വം ഉറപ്പു നൽകുന്ന നിയമം ഭാഗികമായി റദ്ദാക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള കേസിൽ സുപ്രീം കോടതിയിൽ വാദം അവതരിപ്പിച്ച് ഇന്ത്യൻ വംശജ സ്മിത ഘോഷ്. ട്രംപ് ഉത്തരവ് ഭരണഘടനാലംഘനമാണെന്നാരോപിച്ച് കോടതിയെ സമീപിച്ച അഭിഭാഷകരുടെ കോൺസ്റ്റിറ്റ്യൂഷനൽ അക്കൗണ്ടബിലിറ്റി സെന്ററിനെ (സിഎസി) പ്രതിനിധീകരിച്ചാണ് സ്മിത ഹാജരായത്. കുടിയേറ്റക്കാർക്ക് യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം അനുവദിക്കുന്ന നിയമം അവസാനിപ്പിച്ചാണ് ട്രംപ് ഉത്തരവ് ഇറക്കിയത്. ഇതിന്റെ സാധുത ചോദ്യം ചെയ്താണ് കേസ്.







