ഐടി മേഖലയിലെ അതികായന്മാരായ ഒറാക്കിൾ മുപ്പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. ഇന്ത്യൻ ടെക് ലോകത്തെ സംബന്ധിച്ച് ഈ വാർത്ത വലിയ ആശങ്കയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. എന്താണ് ഒറാക്കിളിൽ സംഭവിക്കുന്നത്? ഇന്ത്യൻ ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുമോ? ആഗോള ടെക് വിപണിയിൽ വീണ്ടും ഒരു കരിനിഴൽ വീണിരിക്കുകയാണ്. ലാറി എലിസണിന്റെ നേതൃത്വത്തിലുള്ള ക്ലൗഡ് കംപ്യൂട്ടിങ് ഭീമനായ ഒറാക്കിൾ വലിയ രീതിയിലുള്ള വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചിരിക്കുന്നു. ലോകമെമ്പാടുമായി ഏകദേശം 30,000 പേർക്ക് ജോലി നഷ്ടപ്പെടുമ്പോൾ അതിൽ 12,000ത്തോളം പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നത് ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഒരു ഇമെയിലിൽ അവസാനിച്ച ഔദ്യോഗിക ജീവിതം
മറ്റേതൊരു സാധാരണ പ്രവൃത്തിദിവസത്തെയും പോലെ രാവിലെ ഓഫിസിൽ പോകാനിരുന്ന പലർക്കും ലഭിച്ചത് അപ്രതീക്ഷിതമായ ഒരു ഇമെയിൽ ആയിരുന്നു. ‘കമ്പനിയുടെ നിലവിലെ ബിസിനസ് ആവശ്യങ്ങൾ പരിഗണിച്ച്, നിങ്ങളുടെ തസ്തിക ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇന്ന് നിങ്ങളുടെ അവസാന പ്രവൃത്തിദിവസമായിരിക്കും’ എന്ന ചുരുങ്ങിയ വാക്കുകളിൽ ഒതുങ്ങുന്നതായിരുന്നു ആ സന്ദേശം. ബിസിനസ് ഇൻസൈഡർ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, എൻജിനീയറിങ്, പ്രോഡക്റ്റ് മാനേജ്‌മെന്റ്, കസ്റ്റമർ സപ്പോർട്ട് തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം ഈ പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്.
പ്രത്യേകിച്ച്, ഒറാക്കിൾ ഫ്യൂഷൻ ക്ലൗഡ് ആപ്ലിക്കേഷൻസ്, ഒറാക്കിള്‍ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ( ഒസിഐ) എന്നീ വിഭാഗങ്ങളിലാണ് ഏറ്റവും വലിയ വെട്ടിക്കുറയ്ക്കൽ നടന്നിരിക്കുന്നത്. ശ്രദ്ധേയമായ കാര്യം, ഈ പിരിച്ചുവിടലുകൾ ജീവനക്കാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല എന്നതാണ്.
എന്തുകൊണ്ട് ഈ പിരിച്ചുവിടൽ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നതാണ് ഒറാക്കിളിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏകദേശം 5000 കോടി ഡോളറിന്റെ കടബാധ്യത കമ്പനി നേരിടുന്നുണ്ട്. ഐഐ നിക്ഷേപങ്ങൾ വർധിക്കുമ്പോഴും കമ്പനിയുടെ പണമൊഴുക്കിൽ ഇടിവ് സംഭവിച്ചു. 2026ൽ ഒറാക്കിളിന്റെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞു. മറ്റ് മുൻനിര ടെക് കമ്പനികൾ നേട്ടമുണ്ടാക്കുമ്പോഴാണ് ഒറാക്കിളിന് ഈ തിരിച്ചടി നേരിട്ടത്. തൊഴിൽ വെട്ടിക്കുറയ്ക്കുന്നതിലൂടെ 800 കോടി മുതൽ 1000 കോടി ഡോളർ വരെ ലാഭിക്കാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.
ഇന്ത്യൻ ജീവനക്കാരും സാമ്പത്തിക ആനുകൂല്യങ്ങളും
ഇന്ത്യയിലെ 12,000ത്തോളം ജീവനക്കാർക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങളെക്കുറിച്ച് നിലവിൽ കമ്പനി ഔദ്യോഗികമായി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അമേരിക്കയിലെ ജീവനക്കാർക്ക് നൽകുന്ന പാക്കേജിന്റെ അടിസ്ഥാനത്തിൽ ചില സൂചനകൾ ലഭ്യമാണ്. ഒരു വർഷത്തെ സേവനം പൂർത്തിയാക്കിയവർക്ക് 4 ആഴ്ചത്തെ അടിസ്ഥാന ശമ്പളം നൽകും. ഓരോ അധിക വർഷത്തിനും ഒരു ആഴ്ചത്തെ അധിക ശമ്പളം കൂട്ടിനൽകും. ഇത് പരമാവധി 26 ആഴ്ചത്തെ ശമ്പളം വരെയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
അതേസമയം, ഇന്ത്യയിലെ നിയമങ്ങളും ലേബർ റെഗുലേഷനുകളും അനുസരിച്ചുള്ള ഒരു പാക്കേജായിരിക്കും ഇവിടത്തെ ജീവനക്കാർക്ക് ലഭിക്കുക. അമേരിക്കയിലെ രീതി പിന്തുടരുകയാണെങ്കിൽ വർഷങ്ങളായി കമ്പനിയിൽ സേവനം അനുഷ്ഠിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട പാക്കേജ് ലഭിച്ചേക്കാം. എങ്കിലും മെറ്റ, ആമസോൺ തുടങ്ങി കമ്പനികൾ നൽകിയതുമായി താരതമ്യം ചെയ്യുമ്പോൾ ഒറാക്കിളിന്റെ പാക്കേജ് അൽപം കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മെറ്റ 16 ആഴ്ചത്തെ ശമ്പളവും 6 മാസത്തെ ആരോഗ്യ ഇൻഷുറൻസും നൽകിയപ്പോൾ, ബ്ലോക്ക് 20 ആഴ്ചത്തെ ശമ്പളവും 5,000 ഡോളർ സ്റ്റൈപ്പന്റും നൽകിയിരുന്നു.
ഇനിയെന്ത്? ആശങ്കയുടെ നിഴലിൽ ഐടി ലോകം
ഇനിയും കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘സാധ്യതയുണ്ട്’ എന്ന് തന്നെയാണ് വിദഗ്ധർ നൽകുന്ന ഉത്തരം. കടം വീട്ടുന്നതിനും എഐ മേഖലയിലെ വികസനത്തിനുമായി കമ്പനി വലിയ തോതിൽ ചെലവ് ചുരുക്കൽ നടപടികൾ തുടരാൻ തന്നെയാണ് സാധ്യത.
അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെട്ട ആയിരക്കണക്കിന് ഇന്ത്യൻ പ്രഫഷനലുകൾ ഇപ്പോൾ മറ്റ് അവസരങ്ങൾ തേടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നിൽ നിന്ന് ഇത്തരമൊരു നീക്കം ഉണ്ടായത് ഐടി ജീവനക്കാരുടെ തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. സാങ്കേതിക വിദ്യ മാറുന്നതിനനുസരിച്ച് കമ്പനികൾ അവരുടെ ഘടന മാറ്റുന്നത് സ്വാഭാവികമാണെങ്കിലും മതിയായ മുന്നറിയിപ്പില്ലാതെ ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കുന്നത് വലിയ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇന്ത്യൻ ജീവനക്കാരെ സംബന്ധിച്ചിടത്തോളം, അർഹമായ പിരിച്ചുവിടൽ ആനുകൂല്യങ്ങൾ കൃത്യസമയത്ത് ലഭിക്കുമോ എന്നതിലാണ് ഇപ്പോൾ അവരുടെ ശ്രദ്ധ മുഴുവൻ.








